rashtradeepika ltd
Rashta Deepika Lts. is the publisher of Deepika, the oldest Malayalam newspaper, established in 1887. RDL is a public limited company based in Kerala.
മണിപ്പുര്‍ വരെ...
ജോര്‍ജ് കള്ളിവയലില്‍
ഇരുനൂറിലേറെ പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും ആയിരക്കണക്കിനു വീടുകളും കത്തിയമരുകയും ചെയ്ത മണിപ്പുരിലെ കലാപത്തില്‍ വംശീയതയോടൊപ്പം കൃത്യമായ ക്രൈസ്തവവേട്ടയും കാണാനാകും. ഇനിയും തീയണയാത്ത മണിപ്പുര്‍ കലാപം രാജ്യത്തു പടരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വര്‍ഗീയതയുടെയും നേര്‍ചിത്രമാണ്. അവശതയും അവഗണനയും നേരിടുന്ന ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭൂമിയിലും വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങളിലും കടന്നുകയറാനുള്ള ഭൂരിപക്ഷത്തിന്റെ കുതന്ത്രങ്ങളും ഒപ്പമുണ്ട്.
മണിപ്പുര്‍ മറ്റൊരു സാധാരണ കലാപമല്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത കൊടിയ ക്രൂരതകളുടെയും ഗോത്രവര്‍ഗ, ക്രൈസ്തവ ന്യൂനപക്ഷ വേട്ടകളുടെയും സാക്ഷ്യപത്രമാണ്. 2023 മേയ് മൂന്നിനു തുടങ്ങിയ കലാപം 2024 ജനുവരിയിലും രൂക്ഷമായി തുടരുന്നുവെന്നത് ഇന്നേവരെ ഇന്ത്യയില്‍ സംഭവിക്കാത്ത ദുരന്തമാണ്. ജനുവരി 16നു ശേഷം മാത്രം രണ്ടു പോലീസുകാര്‍ അടക്കം ചുരുങ്ങിയത് 12 പേര് കൊല്ലപ്പെട്ടു. ബിഎസ്എഫ് ഭടന്മാര് ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.
സര്‍ക്കാരിന്റെ കറുത്ത കരങ്ങള്‍
കലാപകാരികള്‍ക്കു പോലീസിന്റെ ആയുധപ്പുരയിലെ തോക്കും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും കിട്ടിയത് സര്‍ക്കാരിന്റെ ഒത്താശയിലല്ലാതെ നടക്കില്ല. കലാപത്തിനിടെ 5,668 തോക്കുകളും 6,64,002 വെടിയുണ്ടകളും 14,825 സ്ഫോടക വസ്തുക്കളും കൊള്ളയടിക്കപ്പെട്ടതായി മണിപ്പുര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഐ.കെ. മുയിവാ കഴിഞ്ഞ സെപ്റ്റംബര്‍ 14ന് അറിയിച്ചിരുന്നു. ഇതില്‍ വെറും 1,329 തോക്കുകളും 15,050 വെടിയുണ്ടകളും 400 സ്ഫോടക വസ്തുക്കളും മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്. പോലീസിന്റെയും സൈന്യത്തിന്റെയും ആയുധപ്പുരകളില്‍ സൂക്ഷിച്ചിരുന്ന 4,339 തോക്കുകളും 6,48,852 വെടിയുണ്ടകളും 14,425 സ്ഫോടക വസ്തുക്കളും ഇപ്പോഴും കലാപകാരികളുടെ പക്കലുണ്ട്. സ്വന്തം സഹോദരങ്ങളെ പരസ്പരം വെടിവച്ചുകൊല്ലാന്‍ കലാപകാരികള്‍ക്കു കഴിയുന്നതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ കറുത്ത കരങ്ങള്‍ കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കലാപത്തിന്റെ മറവില്‍ ചിലരെ ജീവനോടെ ചുട്ടെരിച്ചു, ചിലരെ വെടിവച്ചു കൊന്നു, ചിലരെ കല്ലെറിഞ്ഞു കൊന്നു, ചിലര്‍ മരിക്കാന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടു, ചിലര്‍ മാനംഭംഗം ചെയ്യപ്പെട്ടു. മണിപ്പുരിലെ ബിജെപി സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണ് ഒമ്പതാം മാസത്തിലേക്കു കടന്നിട്ടും ശമിക്കാത്ത കലാപം എന്നതില്‍ സംശയമില്ല. പക്ഷേ കലാപത്തിന്റെ മുഖ്യ ഉത്തരവാദികള്‍ അഹന്തയോടെ അധികാരത്തില്‍ തുടരുന്നു. കലാപകാരികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച മുഖ്യമന്ത്രി എന്‍. ബിരേന്സിംഗിനെതിരേ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും തയാറായില്ല.
ക്രൈസ്തവ വേട്ടയുടെ നേര്‍ചിത്രം
വംശീയകലാപത്തിന്റെ മറവില്‍ നൂറുകണക്കിനു ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളുമാണു മണിപ്പുരില്‍ തകര്‍ത്തു തീയിട്ടത്. കലാപം തുടങ്ങി 36 മണിക്കൂറിനകം 249 പള്ളികള്‍ കത്തിച്ചതായി ഇംഫാലിലെ അന്നത്തെ ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ലുമോണ്‍ പറഞ്ഞിരുന്നു. വലുതും ചെറുതുമായ 360 ക്രൈസ്തവ പള്ളികള്‍ മെയ്തെയ്കള്‍ തകര്‍ത്തുവെന്നാണു കുക്കികളുടെ 2024 ജനുവരിയിലെ വാര്‍ത്താപത്രിക പറയുന്നത്. ഇതില്‍ നാമമാത്രമായ ജൂത സിനഗോഗുകളുമുണ്ട്. കലാപത്തില്‍ 158 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ കുക്കി ഗ്രാമങ്ങള്‍ കത്തിച്ചു. 7,000ത്തിലേറെ ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. കലാപത്തില്‍ ഭവനരഹിതരായ അര ലക്ഷത്തിലേറെ പേരില്‍ ബഹുഭൂരിപക്ഷം വരുന്ന 41,425 പേരും ക്രൈസ്തവ ഗോത്രജനതയാണെന്നും കുക്കി ഇരകളുടെ കണക്കെന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രികയില്‍ വിശദീകരിക്കുന്നു.
മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കത്തിച്ച വീടുകളുടെയും ആരാധനാലയങ്ങളുടെയും കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. മെയ്തെയ് അനുകൂല മാധ്യമങ്ങളും സര്‍ക്കാരും പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യത സംശയിക്കാതെ തരമില്ല. 2023 ജൂലൈ നാലു വരെ മാത്രം മണിപ്പുരില്‍ 142 പേര് കൊല്ലപ്പെട്ടതായും 5,053 കത്തിക്കുത്തു കേസുകളുണ്ടായതായും സുപ്രീംകോടതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിനീത് ജോഷി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അന്ന് 54,488 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായും കോടതിയെ അറിയിച്ചിരുന്നു.
ന്യൂനപക്ഷ സംരക്ഷണം പ്രധാനം
നൂറ്റാണ്ടിനു മുമ്പേ ക്രൈസ്തവ മതം സ്വീകരിച്ച മണിപ്പുരിലെ ഗോത്രവിഭാഗത്തിനും അവരുടെ ദേവാലയങ്ങള്‍ക്കുമെതിരേ വളരെ ആസൂത്രിതമായ അക്രമമാണ് ഭൂരിപക്ഷ മെയ്തെയ് ജനത അഴിച്ചുവിട്ടത്. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയിലും അടിസ്ഥാനസൗകര്യ വികസനത്തിലും നൂറ്റാണ്ടുകളായി തഴയപ്പെട്ട ഗോത്രജനതയ്ക്കു നേരേയാണ് ഭൂരിപക്ഷ സമൂഹം ക്രൂരമായ അക്രമവും നുണപ്രചാരണങ്ങളും നടത്തിയതെന്നത് അതീവഗുരുതരമാണ്.
https://www.deepika.com/feature/leader_page.aspx?topicId=31&ID=24797
മധ്യപ്രദേശില്‍ നാലു പള്ളികളില്‍ കാലിക്കൊടി കെട്ടി
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തില്‍ മധ്യപ്രദേശില്‍ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പള്ളിക്കു മുകളില്‍ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി.
മധ്യപ്രദേശില്‍ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയിലും കഴിഞ്ഞ ഞായറാഴ്ച ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം പള്ളികളില്‍ കാവിക്കൊടി സ്ഥാപിച്ചു.
രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നാണ് ഹിന്ദുത്വവാദികളായ യുവാക്കള്‍ പറഞ്ഞത്.
ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു ആണ്മക്കളെയും ഹിന്ദുത്വ തീവ്രവാദികള്‍ ചുട്ടുകൊന്നതിന്റെ 25-ാം വാര്‍ഷികത്തിലാണ് ക്രൈസ്തവ ദേവാലയങ്ങളെ കടന്നുകയറി അപമാനിച്ചതെന്നതു കൂടുതല്‍ വേദനിപ്പിക്കുന്നതാണെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. പള്ളികളിലെ കുരിശിനു മുകളിലായി കാവി പതാക സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വാസികളെ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് ശാലോം ചര്‍ച്ചിലെ സഹ ബിഷപ് പോള്‍ മുനിയ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസിനെ അറിയിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്ന് പാസ്റ്റര്‍ നര്‍ബു അമലിയാര്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു അന്വേഷണം നടത്തി. അതൊരു പള്ളിയായിരുന്നില്ലെന്നും ഒരു വ്യക്തിയുടെ വീടായിരുന്നതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തതെന്നും ജാബുവ പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് 'ദി ക്വിന്റ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എല്ലാ ഞായറാഴ്ചകളിലും പ്രാര്‍ഥന നടത്തുന്ന പള്ളിയിലാണ് കാവി പതാക കെട്ടിയതെന്ന് പാസ്റ്റര്‍ പറഞ്ഞു. 2016-ല്‍ താന്‍ തുടങ്ങിയ പള്ളിയാണിത്. എല്ലാ ഞായറാഴ്ചകളിലും 30 മുതല്‍ 40 വരെ ആളുകള്‍ ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25ഓളം പേര് ജയ് ശ്രീറാം എന്ന് വിളിച്ച് എവിടെ നിന്നോ എത്തിയാണ് പള്ളിയുടെ മുകളില്‍ കയറി കുരിശിന്റെ മുന്നില്‍ കാവിക്കൊടി കെട്ടിയത്. കുറച്ച് പുരുഷന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ അറിയാമെന്നും പറഞ്ഞു.
സംഭവം ഒത്തുതീര്‍പ്പിലെത്താന്‍ പോലീസ് നിര്‍ബന്ധിക്കുകയാണെന്നു ശാലോം സഭയുടെ സഹമെത്രാന്‍ പോള്‍ മുനിയ അറിയിച്ചു. പോലീസിലെ ഉന്നതരെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. അനുകൂല മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ബിഷപ്പ് മുനിയ പറഞ്ഞു. ഹിന്ദുത്വ ഗ്രൂപ്പ് മാപ്പു പറഞ്ഞതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നു പള്ളിയിലെ പാസ്റ്റര്‍ അമലിയാര്‍ വ്യക്തമാക്കി. ഗ്രാമ സര്‍പഞ്ചുമായി ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ പരാതി നല്‍കും.
അതേസമയം, മൂന്നു പള്ളികളിലെ കാവിക്കൊടികള്‍ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. നാലാമത്തേതും ഉടന്‍ നീക്കും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജാബുവ കാത്തലിക് രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ കുറച്ച് ആളുകള്‍ ശ്രമിക്കുകയാണെന്ന് ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരേ ഹിന്ദുത്വ തീവ്രവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. ഒരു വശത്ത് മതപരിവര്‍ത്തനത്തിനെതിരേ നിലപാടെടുക്കുന്ന ജാംബുവ ജില്ലയിലെ ഹിന്ദു ഗ്രൂപ്പുകള്‍ തദ്ദേശീയരായ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനായി സജീവമായി പ്രചാരണം നടത്തിവരികയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.
https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=684434
മക്രോണ്‍ മോദിക്കൊപ്പം ജയ്പൂരില്‍ റോഡ് ഷോയ്ക്ക്
ജോര്‍ജ് കള്ളിവയലില്‍
ന്യൂഡല്‍ഹി: 75-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യാഴാഴ്ച ജയ്പൂരിലെത്തി അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ റോഡ് ഷോ നടത്തുന്ന മോദിയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിന്റെ പ്രസിഡന്റ് ആദ്യം ജയ്പൂരിലെത്തുന്നത്.
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ വെള്ളിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മക്രോണ്‍ രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഉന്നതലതല ഉഭയകക്ഷി ചര്‍ച്ചയും നടത്തും. പരേഡില്‍ റഫാല്‍ വിമാനങ്ങളും അവതരിപ്പിക്കും. പ്രതിരോധ ഇടപാടുകളും നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ സഹ വികസനത്തിലും സംയുക്ത നിര്‍മാണത്തിനുമുള്ള കരാറുകളും ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചേക്കും. പ്രതിരോധ, തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാര് ആവര്‍ത്തിക്കും.
പ്രതിരോധത്തിനു പുറമെ സുരക്ഷ, ശുദ്ധ ഊര്‍ജം, വ്യാപാരം, നിക്ഷേപം, പുതിയ സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിവേഗം ഉയരുന്നതിനിടയിലാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മക്രോണിന് ക്ഷണം. നിരവധി മന്ത്രിമാര്‍, സിഇഒമാര്‍, സാംസ്കാരിക, ശാസ്ത്ര മേഖലകളിലെ പ്രമുഖര്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തോടൊപ്പമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള വരവ്. കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് പാരീസില്‍ നടന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സിന്റെ അതിഥിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിനായി ഫ്രാന്‍സിന്റെ 95 അംഗ സംഘവും 33 അംഗ ബാന്‍ഡും നേരത്തെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞിനിടയിലും ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം പരേഡ് നടക്കുന്ന കര്‍ത്തവ്യ പാതയില്‍ റിഹേഴ്സല്‍ നടത്തി. ഡല്‍ഹി പോലീസിന്റെ മുഴുവന്‍ വനിതാ സംഘം, അഗ്നിവീര്‍ അംഗങ്ങള്‍, സീമ ഭവാനി അടക്കം ബിഎസ്എഫ് വനിതാ ഡെയര്‍ ഡെവിള്‍സ് ടീം തുടങ്ങിയവയും ഇത്തവണത്തെ പരേഡില്‍ ശ്രദ്ധേയമാകും. പരേഡിന് 100 വനിതാ സംഗീതജ്ഞര്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ വായിക്കും. ഇവര്‍ക്കു മുന്നോടിയായി പരമ്പരാഗത, നാടോടി നര്‍ത്തകരും കര്‍ത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ഫ്രാന്‍സിലെ ബാസ്റ്റില്‍ ദിന ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത സ്ക്വാഡ്രണ്‍ ലീഡര്‍ സുമിതാ യാദവ് ഉള്‍പ്പെടെയുള്ളവരും ഡല്‍ഹിയിലെ പരേഡിലുണ്ടാകും.
https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=684418
അയോധ്യയും രാമക്ഷേത്രവും
ഡൽഹഡയറി / ജോർജ് കള്ളിവയലിൽ
അയോധ്യയിലെ രാമക്ഷേത്രം ഏതുവിധത്തിലായാലും ചരിത്രമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടത്തുന്ന ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് (പ്രാണ്‍ പ്രതിഷ്ഠ എന്ന പ്രാണ പ്രതിഷ്ഠ) രാജ്യത്താകെ തത്സമയ സംപ്രേഷണം ചെയ്തു വൻ സംഭവമാക്കാൻ സർക്കാരും ബിജെപിയും ദേശീയ, പ്രാദേശിക മാധ്യമങ്ങളും മൽസരിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ഓഗസ്റ്റ് അഞ്ചിന് മോദിതന്നെ തറക്കല്ലിട്ട രാമക്ഷേത്രമാണ് രണ്ടു വർഷം കഴിഞ്ഞുള്ള ജനുവരി 22ന് അദ്ദേഹംതന്നെ ഉദ്ഘാടനം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ രാമവിഗ്രഹത്തെ ചൊല്ലിയും രാഷ്ട്രീയനേതാവും ഭരണാധികാരിയുമായ മോദി പ്രതിഷ്ഠ നിർവഹിക്കുന്നതിനെച്ചൊല്ലിയും ഉടലെടുത്ത വിവാദങ്ങൾ ഉടനെ കെട്ടടങ്ങില്ല.
രാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമിയാണ്. ഹിന്ദുഭൂരിപക്ഷ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി അയോധ്യയെ മാറ്റുന്നതിനാവശ്യമായ നിർമിതികളും പ്രചാരണങ്ങളുമാണുണ്ടായത്. നല്ലതുതന്നെ. ഹൈന്ദവരുടെ തീർഥാടനകേന്ദ്രമായി അയോധ്യ വളരുന്നത് രാജ്യത്തിനാകെ പലതരത്തിൽ നേട്ടമാകും. മതസാഹോദര്യത്തിന്റെയും ഇന്ത്യയുടെ ആത്മീയതയുടെയും പ്രതീകമാകണം അയോധ്യ. എന്നാൽ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതും ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ഉണ്ടാക്കുന്നതും തീർത്തും തെറ്റും അപകടകരവുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഷമിശ്രിതമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നങ്ങളിലൊന്ന്.
ആപത്തായി വോട്ടുരാഷ്ട്രീയം
നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി തിരക്കിട്ട് രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രിതന്നെ നിർവഹിക്കുന്നതിലെ രാഷ്ട്രീയലാക്ക് വ്യക്തം. ബിജെപിയുടെ കെണിയിൽ വീഴാതെ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുതന്നെ മോദിയുടെ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള മിക്ക പ്രതിപക്ഷ പാർട്ടികളുടെയും തന്ത്രവും മനസിലാകും. രാമക്ഷേത്രം സന്ദർശിക്കാൻ വിശ്വാസികളെക്കാളേറെ നേതാക്കളാകും വരുംദിവസങ്ങളിൽ മൽസരിക്കുക. ഹിന്ദുഭൂരിപക്ഷ വോട്ടുകളിലാണു രാഷ്ട്രീയനേതാക്കളുടെ കണ്ണ്.
തികച്ചും വിശ്വാസപരമായ രാമക്ഷേത്രം പോലും വിവാദങ്ങളിൽ നിറയുന്നതാണ് പുതിയകാല ഇന്ത്യയുടെ ആപത്ത്. ബാബറി മസ്ജിദ് തകർത്തതു ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തിയതും രാജ്യം കണ്ടു. വിദ്വേഷം വളർത്തി മുതലെടുപ്പിനുള്ള ശ്രമങ്ങൾ കൂടിവരികയുമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രവും ന്യൂനപക്ഷ രാഷ്ട്രീയവുമെല്ലാം കൂട്ടിക്കുഴച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നതിൽ രാഷ്ട്രീയക്കാർ വിജയിക്കുന്നു. ശരിയായ ജനാധിപത്യ, മതേതര സങ്കൽപ്പങ്ങളും ഭരണഘടനാ മൂല്യങ്ങളും കടലിലെറിയപ്പെടുന്നു! സ്വന്തം രാജ്യത്ത് ഒരുവിഭാഗം ജനങ്ങൾ പലതരത്തിൽ പാർശ്വവത്കരിക്കപ്പെടുന്നു.
വ്യക്തിപൂജയും മതപൂജയും!
ഇന്ത്യൻ ഭരണകൂടത്തിന്റെ നാലു തൂണുകളും ദൗർഭാഗ്യവശാൽ രാഷ്ട്രീയവത്കരിക്കപ്പെടുകയും മതവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നരേന്ദ്ര മോദി മാത്രമല്ല, ബിജെപിയിൽതന്നെ അമിത് ഷാ മുതൽ യോഗി ആദിത്യനാഥ് വരെയുള്ളവർ കുറേക്കൂടി ശക്തമായി ഹിന്ദുത്വരാഷ്ട്രീയം പയറ്റുന്നു. വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചിരുന്ന കോണ്‍ഗ്രസ് മുതൽ ആം ആദ്മി പാർട്ടി വരെയുള്ള പ്രതിപക്ഷപാർട്ടികളും ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക, ദളിത് വോട്ടുകൾക്കായുള്ള കളികളിൽ പിന്നാക്കമല്ല. ചരിത്രം രചിച്ച ഭാരത് ജോഡോ പദയാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപത്തീയിൽ വെന്തുരുകുന്ന മണിപ്പുരിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയും തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കൂടിയാകും.
പക്ഷേ, വ്യക്തിപൂജയും മതപൂജയും രാഷ്ട്രീയത്തിൽ തകർത്താടുന്പോൾ സാധാരണ ജനങ്ങളും വലിയൊരു വിഭാഗം യുവജനങ്ങളും അങ്കലാപ്പിലും ആശങ്കയിലുമാണ്. നാനാത്വത്തിൽ ഏകത്വവും സർവമത സാഹോദര്യവും ശക്തിയേകിയ രാജ്യത്ത് ഇന്നു മതതീവ്രവാദവും രാഷ്ട്രീയാന്ധതയും വളരുന്നു. വൈവിധ്യമാർന്ന സമൂഹത്തിന് ആത്മഹത്യാപരമാണു പലതും. ന്യൂനപക്ഷങ്ങളും ആദിവാസികളും ദളിതരും പാവപ്പെട്ടവരും അടക്കമുള്ള ഒരു വിഭാഗം ആളുകൾ ഇരുളടഞ്ഞ ഭാവി മുന്നിൽ കാണുന്നതു നല്ലതല്ല.
രാജ്യത്തിന്റെ നേതാക്കളുടെ പോക്കിൽ മനം മടുത്ത യുവാക്കളിൽ പലരും മറ്റു വഴികളില്ലാതെ രാജ്യം വിട്ടുപോകുന്നു. ഒരുവിഭാഗം തീവ്ര മതവാദത്തിലേക്കും വർഗീയതയിലേക്കും തിരിയുന്പോൾ വലിയൊരു വിഭാഗം ഇത്തരം പോക്കിനെതിരേ പ്രതികരിക്കാൻ പോലുമാകാതെ തരിച്ചുനിൽക്കുകയാണ്. ഇവരിൽ പലരും അരാഷ്ട്രീയവാദികളും മതവിദ്വേഷികളും വിശ്വാസംതന്നെ നഷ്ടപ്പെട്ടവരുമായി മാറുന്നു.
വേണ്ടിനി പുറകോട്ടു നടത്തം
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തെ രാഷ്ട്രീയവത്കരിച്ചതാകും തെറ്റ്. സത്യാന്വേഷണത്തിനും ഈശ്വരാന്വേഷണത്തിനുമുള്ള ഇടങ്ങളാണു ക്ഷേത്രങ്ങളെന്ന് ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ കുറിച്ചതാണു ശരി. ഭാരതീയർക്കാകെ അഭിമാനമാകുന്ന ക്ഷേത്രനഗരിയാകണം അയോധ്യ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാമക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അഭിമാനപ്രതീകമാകട്ടെ. ശ്രീരാമനും സീതയും ശ്രീകൃഷ്ണനും രാധയും ശിവനും പാർവതിയും അയ്യപ്പസ്വാമിയുമെല്ലാം ഭാരതീയരുടെ മതബോധത്തിന്റെ മാത്രമല്ല സാംസ്കാരികബോധത്തിന്റെയും ഭാവനയുടെയും ഭാഷയുടെയുമെല്ലാം അന്തർധാരയും ആവിഷ്കാരങ്ങളും കൂടിയാണ് എന്നതിൽ അഭിമാനം കൊള്ളാത്ത ആരുണ്ടെന്നാണ് ഫാ. വർഗീസ് ചോദിക്കുന്നത്.
മുറിവേറ്റ ഓർമകളും ഇന്നലെകളുടെ മുറിപ്പാടുകളും മാഞ്ഞുപോകട്ടേയെന്നത് ആശംസയിൽ ഒതുങ്ങരുത്. പുറകോട്ടു നടന്നു ചരിത്രം തിരുത്തിക്കുറിക്കാമെന്നു വ്യാമോഹിക്കരുതല്ലോ. മലയാളിയായ പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദിന്റെ കണ്ടെത്തലുകൾ രാമഭക്തരെങ്കിലും മറന്നേക്കില്ലെന്ന ഓർമപ്പെടുത്തലും നന്നായി. ദേവാലയങ്ങൾ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതോ, ജാതിയുടേതോ മാത്രമാക്കി പരിമിതപ്പെടുത്തുന്പോൾ മാത്രമാകും ഈശ്വരസാന്നിധ്യം നഷ്ടമാകുക. എല്ലാ വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ആദരവോടെ കാണുന്നതാണ് ഭാരതീയ സംസ്കാരം.
സർവമത സമഭാവനയിൽ വളരാം
കൂറ്റൻ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്കുകൾ, പ്രതിമകൾ എന്നിവയെക്കാളേറെ പുതുതലമുറയുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമാകട്ടെ മുതൽമുടക്ക്. രാജ്യത്തിന്റെ സമാധാനവും സുരക്ഷയും കാക്കുന്നതിലും സാന്പത്തികവളർച്ചയുടെ നേട്ടങ്ങൾ പാവങ്ങൾക്കുകൂടി എത്തിക്കുന്നതിലുമാകണം ഇനിയുള്ള മുൻഗണന. അയോധ്യയിലെ ശ്രീരാമക്ഷേത്രം യാഥാർഥ്യമായതിലൂടെ മതവിദ്വേഷത്തിന്റെ അധ്യായം അടയ്ക്കട്ടെ. സർവമത സമഭാവനയിലും തുല്യനീതിയിലും പൗരസ്വാതന്ത്ര്യത്തിലും ആകട്ടെ ഇന്ത്യയുടെ അഭിമാനം. രാജ്യപുരോഗതിക്കും ഭാവി സമാധാനത്തിനും സൗഹാർദത്തിനും ഇനി എല്ലാവരും കൂട്ടായി ശ്രമിക്കട്ടെ.
ശ്രീരാമക്ഷേത്രത്തെ അറിയുക
ഇന്ത്യൻ വാസ്തുവിദ്യയോടെ പരന്പരാഗത നാഗർ ശൈലിയിലാണ് 360 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 235 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. 20 അടി ഉയരം വീതമുള്ള മൂന്നു നിലകളിലാണ് ക്ഷേത്രം. സങ്കീർണവും മനോഹരവുമായ കൊത്തുപണികളുള്ള 392 തൂണുകളും 44 വാതിലുകളുമുണ്ട്. രാജസ്ഥാനിലെ ഏറ്റവും നല്ല മാർബിൾ, പിങ്ക് മണൽക്കല്ല് (സാൻഡ്സ്റ്റോണ്‍) എന്നിവയും കാന്പുള്ള തേക്കുതടിയും ഉപയോഗിച്ചാണ് ക്ഷേത്രം പണിതത്. ആകെ 57,400 ചതുരശ്ര അടിയാണ് ക്ഷേത്രത്തിന്റെ വിസ്തൃതി.
കിഴക്കുനിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. മൊത്തം 12 വാതിലുകൾ. ഭക്തർ 32 പടികൾ കയറണം. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാർഥം റാന്പുകളും ലിഫ്റ്റുകളുമുണ്ട്. നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ചു ഹാളുകളുണ്ട്. കോന്പൗണ്ടിന്റെ നാലു കോണുകളിലായി നാലു ക്ഷേത്രങ്ങളുണ്ട് - സൂര്യദേവൻ, ഭഗവതി, ഗണേശൻ, ശിവൻ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് മാ അന്നപൂർണ ക്ഷേത്രവും തെക്കുവശത്ത് ഹനുമാൻ ക്ഷേത്രവുമാണ്.
ക്ഷേത്രത്തിൽ ഒരിടത്തും ഇരുന്പ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രസ്റ്റ് പറയുന്നു. 14 മീറ്റർ കനത്തിലുള്ള റോളർ-കോംപാക്റ്റഡ് കോണ്‍ക്രീറ്റിന്റെ (ആർസിസി) പാളി ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചത്. രാമക്ഷേത്രത്തിന്റെ അടിസ്ഥാനത്തിന് കൃത്രിമ പാറയുടെ രൂപം നൽകിയിട്ടുണ്ട്. ഭൂമിയിലെ ഈർപ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിർമിച്ചിട്ടുണ്ട്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു.
ക്ഷേത്രത്തിനായി 1,800 കോടി
രണ്ടായിരം കോടി രൂപയോളം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര നിർമാണത്തിനു ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 1,800 കോടി രൂപ ചെലവാകുമെന്ന് 2022ൽ ക്ഷേത്ര ട്രസ്റ്റ് കണക്കാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് 2.7 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ ചുറ്റിലുമുള്ള 70 ഏക്കർ സ്ഥലത്താണ് രാമക്ഷേത്ര സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണു ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
രാമക്ഷേത്രത്തിനു പുറമെ അയോധ്യയുടെ സമഗ്ര വികസനത്തിനായി 30,670 കോടി രൂപയുടെ 187 പദ്ധതികൾ യുപി സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് അയോധ്യ വികസന അഥോറിറ്റിയുടെ (എഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.
പത്തു വർഷം കൊണ്ട് 85,000 കോടി രൂപ സർക്കാരുകൾ 1,200 ഏക്കറിലായുള്ള ഹിന്ദുക്കളുടെ വിശുദ്ധ നഗരമായ അയോധ്യയുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് കഴിഞ്ഞ മാസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യയിൽ കഴിഞ്ഞവർഷം നടത്തിയ ദീപോത്സവത്തിൽ 22.23 ലക്ഷം മണ്‍വിളക്കുകൾ കത്തിച്ചിരുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ 17 ലക്ഷം വിളക്കുകൾ കത്തിച്ചതിന്റെ സ്വന്തം റിക്കാർഡാണ് മുഖ്യമന്ത്രി മെച്ചപ്പെടുത്തിയത്.
രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റീസായിരിക്കേ 2019 നവംബർ ഒന്‍പതിനാണ് നൂറ്റാണ്ടിലേറെ നീണ്ട തർക്കത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ അന്തിമവിധി പുറപ്പെടുവിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയ വിധിക്കു പിന്നാലെ രാജ്യസഭാംഗത്വം നൽകി മോദിസർക്കാർ ഗൊഗോയിയെ ആദരിച്ചിരുന്നു. തകർത്ത ബാബറി മസ്ജിദിനു പകരമായി അയോധ്യയിൽ മറ്റൊരിടത്ത് പുതിയൊരു മസ്ജിദ് പണിയാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.
https://www.deepika.com/feature/leader_page.aspx?topicId=31&ID=24788
പുകയാക്രമണമായ ചോദ്യങ്ങള്‍!
ഡൽഹിഡയറി /ജോർജ് കള്ളിവയലിൽ
ഇന്ത്യന്‍ പാര്‍ലമെന്റ് വെറുമൊരു കെട്ടിടമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള പവിത്രമായ ഇടമാണത്. ലോക്സഭയുടെ ചേംബറിലേക്കു ചാടിയിറങ്ങി മഞ്ഞപ്പുക സ്പ്രേ ചെയ്തു ഭീതി പരത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു. സഭാ നടപടികള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശക ഗാലറിയില്‍നിന്നു രണ്ടുപേര്‍ താഴേക്കു ചാടി പുകയാക്രമണം നടത്തിയതെന്നതു പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.
മഞ്ഞ വാതകത്തിനു പകരം വിഷവാതകം ആയിരുന്നെങ്കില്‍ എന്ന എംപിമാരുടെ ചോദ്യം പ്രധാനമാണ്. ഷൂസിനുള്ളില്‍ പുകക്കുറ്റി (സ്മോക് സ്കാനിസ്റ്റര്) ഒളിച്ചു കടത്താനും രണ്ടു പേര്‍ക്കു ലോക്സഭാ ഹാളിലേക്കു ചാടിയിറങ്ങാനും കഴിഞ്ഞാല്‍, ഇനിയെന്താകും സംഭവിക്കുകയെന്ന സംശയവും ബാക്കി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെയോ അശ്വനി വൈഷ്ണവ് അടക്കമുള്ള കേന്ദ്രമന്ത്രിമാരെയോ സ്ത്രീകളും മുതിര്‍ന്നവരുമായ എംപിമാരെയോ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നെങ്കില്‍ എന്താകുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച
ഇന്ത്യയെ ഞെട്ടിച്ച 2001 ഡിസംബര്‍ 13ലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണു സംഭവം. 22 വര്‍ഷം മുമ്പുണ്ടായ നടുക്കുന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഒമ്പതു സുരക്ഷാ ജീവനക്കാര്‍ക്ക് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണു വീണ്ടും വന്‍ സുരക്ഷാവീഴ്ചയുണ്ടായത്.
2001-ലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 13നോ അതിനുമുമ്പോ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് അമേരിക്കയിലുള്ള ഖലിസ്ഥാന്‍ ഭീകരന് ഗുര്പട്വന്ത് സിംഗ് പന്നു പരസ്യമായി വീഡിയോ ഭീഷണി മുഴക്കിയിരുന്നു. മോദി സര്‍ക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പകരം വീട്ടുമെന്ന് ഖലിസ്ഥാന്‍ ഭീകരനായ പന്നു പ്രഖ്യാപിച്ചതു നിസാരമല്ല. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചതാണ്. എയര്‍ ഇന്ത്യ വിമാനം ആക്രമിക്കുമെന്നു ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പന്നുവിനെതിരേ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുക്കുകയും ചെയ്തിരുന്നു.
“പാര്‍ലമെന്റിന്റെ അടിത്തറതന്നെ ഇളക്കും’’ എന്ന ഖാലിസ്ഥാനി ഭീകരന്റെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും സുരക്ഷാ സേനയും പ്രത്യേക ജാഗ്രതയിലായിരുന്ന ദിവസമാണു പാര്‍ലമെന്റില്‍ അതീവ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. അതിനാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഴിയാനാകില്ല. ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നതു ബലിയാടാക്കലാകും.
ചോദ്യക്കാരന്‍ കുറ്റക്കാരാനാകും കാലം
പാര്‍ലമെന്റിലും പുറത്തും പുകയാക്രമണം നടന്ന കഴിഞ്ഞ ബുധനാഴ്ചയിലെ സുരക്ഷാവീഴ്ചയെ ന്യായീകരിക്കാനാകില്ല. വ്യക്തമായ മുന്നറിയിപ്പുകളുണ്ടായിട്ടും ഇത്ര വലിയ വീഴ്ച എങ്ങനെയാണു സംഭവിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാന നേതാക്കളുടെ ജീവന് അപകടത്തിലാക്കിയ സംഭവത്തിലെ വീഴ്ചയ്ക്ക് പക്ഷേ കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ ധാര്‍മിക ഉത്തരവാദിത്വം പോലും ഏറ്റെടുത്തില്ല! കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ഉണ്ടായില്ലെങ്കിലും ലോക്സഭയില്‍ തന്നെ വിശദീകരണം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒഴിഞ്ഞുനില്ക്കാനാകില്ല. എന്തിനേറെ, സഭാനടപടികള്‍ക്കിടെ പുകയാക്രമണം നടത്തിയവര്‍ക്കു പാസ് നല്കിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്കും പ്രശ്നമില്ല.
പക്ഷേ, പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട 14 എംപിമാരെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധം നടന്നപ്പോള്‍ ലോക്സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെയിലെ എസ്.ആര്. പാര്‍ഥിപനെ കൂടി സസ്പെന്‍ഡ് ചെയ്തതു വെറും തമാശയല്ല. സഭയില്‍ പോലും ഇല്ലാതിരുന്നയാള്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി ബഹളമുണ്ടാക്കിയെന്ന് എങ്ങിനെ, ആരാണ് കണ്ടെത്തിയത്. ആളു തെറ്റിയതാണെങ്കില്‍ യഥാര്‍ഥത്തില്‍ ബഹളമുണ്ടാക്കിയ എംപിയെ കൂടി സസ്പെന്‍ഡ് ചെയ്യാത്തതെന്താണ്? പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തീരുന്ന 22 വരെ സസ്പെന്‍ഡ് ചെയ്യാന്‍ ലോക്സഭ പാസാക്കിയ പ്രമേയം പിന്നീട് സ്പീക്കര്‍ക്കു തനിയെ തിരുത്താനാകുമോയെന്നതു ചോദ്യമായി ശേഷിക്കും.
പ്രതിഷേധിച്ചാല്‍ പുറത്താക്കണോ?
രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ഏര്‍പ്പെടുത്തിയ പാര്‍ലമെന്റിലെ അതീവ ഗുരുതര സുരക്ഷാവീഴ്ചയുടെ ഉത്തരവാദികളെയല്ല, മറിച്ച് അതേക്കുറിച്ച് ചോദ്യം ഉന്നയിച്ചവരെ പുറത്താക്കിയ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ തീരാ കളങ്കമാകും. സഭാ നടപടികൾ തടസപ്പെടുത്തിയെന്നാരോപിച്ച് എംപിമാരെ സസ്പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയാല്‍ യുപിഎ ഭരണകാലത്ത് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്ന അന്നത്തെ പ്രതിപക്ഷമായ ബിജെപിയിലെ ഒരാളും ബാക്കിയുണ്ടാകുമായിരുന്നില്ല. 2 ജി സ്പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് 2010ലെ പാര്‍ലമെന്റ് ശീതകാല സമ്മേളനം തുടര്‍ച്ചയായി സ്തംഭിപ്പിച്ചതു ബിജെപി നേതാക്കള്‍ മറക്കാനിടയില്ല.
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്ന രീതി തന്നെ തെറ്റാണ്. ബലപ്രയോഗങ്ങളും തെറിവിളികളുമില്ലാതെ മാന്യമായി പ്രതിഷേധിക്കാന്‍ ജനപ്രതിനിധികള്‍ക്കു പോലും അവസരം ഇല്ലാതായാല്‍ ജനാധിപത്യം മരിക്കുന്നതിനു തുല്യമാകും. സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത് വിചിത്രവും ജനാധിപത്യവിരുദ്ധവും രാജ്യത്തിനാകെ തീരാ കളങ്കവുമാണെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ അവിടെ പറയാതെ പുറത്ത് പ്രസ്താവന നടത്തിയ അമിത് ഷായുടെ നടപടിയെയും ഖാര്‍ഗെയും പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
സര്‍വത്ര പാളിച്ച; ഉത്തരവാദിയാര് ?
പുതിയ പാര്‍ലമെന്റ് നിര്‍മാണത്തിലെ പ്ലാനിംഗ്, ഡിസൈന്‍, നിര്‍മാണം തുടങ്ങി സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കു വരെ ഉത്തരവാദിത്വം ആര്‍ക്കാണ്? പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സന്ദര്‍ശക ഗാലറിയുടെ മുന്ഭാഗത്തേതില്നിന്നു വ്യത്യസ്തമായി ഗാലറിയുടെ മുന്‍ഭാഗം കൂടുതല്‍ താഴേക്കും ലോക്സഭാ ഹാളിന്റെ പിന്‍ഭാഗം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തതാണു തിരിച്ചടിയായത്. അതൊടൊപ്പം ഗാലറികളില്‍നിന്നു താഴെ ലോക്സഭാ ചേംബറിലേക്ക് ആരെങ്കിലും ചാടാനുള്ള സാധ്യത എന്തുകൊണ്ടാണ് കാണാതെപോയത്? ഗാലറികളില്‍നിന്നു ചാടാന്‍ പോകുന്നവര്‍ക്കു പിടിച്ചുനില്‍ക്കാനും താഴോട്ടു ചാടാനും സൗകര്യപ്രദമായി നല്ല കമ്പികള്‍ പിടിപ്പിച്ചതും പാളിച്ചയല്ലേ?
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇല്ലാതിരുന്ന ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതാണ് രണ്ടു യുവാക്കളെയും ചാടാന്‍ സഹായിച്ചത്. സാങ്കേതികത്വം പറഞ്ഞ് ഇത്തരം ഡിസൈന്‍ സുരക്ഷാ വീഴ്ചകളെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യമാണ്. മുമ്പ് സന്ദര്‍ശക ഗാലറികളിലെ ഓരോ ബെഞ്ചിലും നിയോഗിച്ചിരുന്ന മഫ്തി പോലീസ് പുതിയ പാര്‍ലമെന്റിലെ ഗാലറിയില്‍ ഇല്ലാതിരുന്നതിനു കാരണമെന്താണ്? പല മുറികളായി തിരിച്ച പുതിയ ഗാലറികളില്‍ രണ്ടു പേര് വീതമാണ് നിരീക്ഷണത്തിനുണ്ടായിരുന്നത്. എന്നാല്‍, പഴയ പാര്‍ലമെന്റിലെ സന്ദര്‍ശക ഗാലറിയില്‍ ഒരു ഡസനിലേറെ പേര് ഒരോ സമയവും ഡ്യൂട്ടിയിലുണ്ടായിരുന്നു.
നാലു തലത്തിലുള്ള സുരക്ഷാ പരിശോധനകള്‍ കടന്നുപോയിട്ടും ഷൂസില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പോലും ഉണ്ടാകാതിരുന്നതിനും വിശദീകരണമില്ല. പുകക്കുറ്റി ഉണ്ടെങ്കില്‍ നടത്തത്തിന് വ്യത്യാസം കാണാനാകും. സംഭവത്തിന്റെ രണ്ടു ദിവസം മുമ്പ് കോട്ടയത്തുനിന്നെത്തിയ ഒരു മലയാളി സന്ദര്‍ശകന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആദ്യ മൂന്നു ഘട്ടം പരിശോധനയിലും ആരും കണ്ടെത്തിയിരുന്നില്ല. ഏറ്റവുമൊടുവില്‍ സന്ദര്‍ശക ഗാലറിയിലേക്കു കടക്കുന്ന വാതിലില്‍ മാത്രമാണു കണ്ടെത്തിയത്. ദേഹ പരിശോധനയില്ലാതെ സംഭവ ദിവസം തന്നെ പാര്‍ലമെന്റിലെത്തിയ സ്ഥിരം ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമുണ്ട്.
മാര്‍ഗം തെറ്റ്; കാര്യം പ്രധാനം
പാര്‍ലമെന്റിലെത്തുന്ന ഏതു സന്ദര്‍ശകനും താഴത്തെ നിലയിലെ മ്യൂസിയത്തിലേക്കു പോകാനും അവിടെനിന്ന് എങ്ങോട്ടും പോകാനുമുള്ള സ്വാതന്ത്ര്യവും അപകടകരമാണ്. ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ഇടയിലെ തന്ത്രപ്രധാനമായ സെന്‍ട്രല്‍ ഹാള്‍ ഇല്ലാതാക്കിയാണ് നടുഭാഗത്ത് മ്യൂസിയം സ്ഥാപിച്ചത്. ജനാധിപത്യ ശ്രീകോവിലിനെ വെറുമൊരു മ്യൂസിയമാക്കി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം ശരിയല്ല.
പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് കോടികള്‍ മുടക്കി പുതിയ മന്ദിരവും സുരക്ഷാ സംവിധാനവും ഒരുക്കുന്നവര്‍ക്ക് ജനങ്ങളോട് ഉത്തരം പറയാനും കടമയുണ്ട്. പാര്‍ലമെന്റില്‍ പോലും ഗുരുതര സുരക്ഷാവീഴ്ചയെക്കുറിച്ചു വിശദമായ ചര്‍ച്ചയില്ലെങ്കില്‍ പിന്നെയെവിടെനിന്നാണ് ജനം സത്യം അറിയുക? അറസ്റ്റിലായ പ്രതികളുടെ ലക്ഷ്യവും ഗൂഢാലോചനയും പ്രേരകശക്തിയും, പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി സത്യം തെളിയിക്കപ്പെടട്ടെ. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം.
അതേസമയം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഏകാധിപത്യം, കര്‍ഷക- തൊഴിലാളി പ്രശ്നങ്ങള്‍ തുടങ്ങി പ്രതികള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ രാജ്യത്തെ ലക്ഷക്കണക്കിനാളുകളുടേതുകൂടിയാണ്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഉപയോഗിച്ച മാര്‍ഗം തെറ്റാണെങ്കിലും അതുകൊണ്ട് പ്രശ്നത്തിന്റെ മെറിറ്റ് ഇല്ലാതാകുന്നില്ല. ജനകീയ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തു സമാധാനവും പുരോഗതിയും വികസനവും അകലെയാകും.
https://www.deepika.com/feature/leader_page.aspx?topicId=31&ID=24659
Click here to claim your Sponsored Listing.
Website
Address
Elamgulam
Kottayam, 00000
Entertainment & News Company Online Promotion For Movies, Short Films, Etc. Page by - Team J M
Kottayam, KOTTAYAM
all new tech travel food any of variety videos on stand whatch and enjoyed
Kottayam, 686536
An online Malayalam writing platform initiated by Academic Nature.
Devagiri PO, Kangazha
Kottayam, 686555
Making you smile and keeping you entertained is our vision
Kottayam
Kottayam, 678631
love to tavel enjoy all the vibes in life watch and enjoy all the videos available in this page
MAR ELIA CATHEDRAL
Kottayam, 686001
ELIA MEDIA provides affordable, professional, High quality Full HD live video streaming services suited for Marriage Ceremony, Funeral Services, Holy Mass, Baptism.