Parammal grandhalayam & vayanasala

Parammal grandhalayam & vayanasala

Condcting severl progrm fr al.We hav difernt branchs - child's wing,Youth,Vanitha, Senior citizn etc

Photos from Parammal grandhalayam & vayanasala's post 02/07/2024

വർണരാജി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല

പതിമൂന്നാം ദിവസം. 02-07-24. ചൊവ്വ.

ഇന്നത്തെ പുസ്തകം.

പി കെ ബാലകൃഷ്ണൻ എഴുതിയ നോവൽ

" ഇനി ഞാൻ ഉറങ്ങട്ടെ"

പ്രസാധകർ : ഡി സി ബുക്സ്.

വ്യാസ മഹാഭാരതം ഏതാണ്ട് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ശ്ലോകങ്ങളാൽ എഴുതപ്പെട്ട സംസ്‌കൃത ഗ്രന്ഥമാണ്.
ഇന്നും ലോകത്തിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ഇതിഹാസം ആയി നിലനിൽക്കുന്നു.
സൂക്ഷിച്ചിരിക്കപ്പെട്ടിരിക്കുന്ന മഹാഭാരതത്തിന്റെ ഏറ്റവും പ്രാചീനം ആയ ഭാഗത്തിനു ഏതാണ്ട് 400 BCE പഴക്കം ഉള്ളതായിപറയപ്പെടുന്നു.
മൂല കഥയിൽ പറയപ്പെടുന്ന കഥയും സംഭവങ്ങളും നടന്നത് ഏതാണ്ട് 900 , 800 BCE എന്നാണ് കരുതുന്നത്.
മഹാഭാരത കഥകൾ ക്രോഡീകരിച്ച് എഴുതപ്പെട്ടത് ഏതാണ്ട് 400 CEൽ ആണെന്ന് സ്ഥിരീകരിക്കുന്നു.
നിരവധി ലോക ഭാഷയിലേക്കും ഇന്ത്യയുടെ പ്രാദേശിക ഭാഷയിലേക്കും ഈ ഇതിഹാസം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സമ്പൂർണ സംസ്‌കൃത ശ്ലോകങ്ങൾ മലയാള ഗദ്യത്തിലേക്ക് ശ്രീ.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഈ പരിഭാഷ ആണ് മലയാളത്തിൽ മഹാഭാരതം ആധികാരികമായി കാണുന്നതും.
മഹാഭാരത കഥ പല രീതിയിൽ അതിലെ പല കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകി മലയാളത്തിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
ഒരു വിമർശന കൃതി എന്ന പോലെ കരുതുന്ന കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനം, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ,
എം ടി യുടെ രണ്ടാമൂഴം എന്നിവ അതിൽ മികച്ചു നിൽക്കുന്നു.
മറാത്തി സാഹിത്യകാരൻ ആയ ശിവജി സാവന്ത് എഴുതിയ മൃത്യുഞ്ജയയും,
വി.എസ്. ഖണ്ടെർക്കരുടെ യയാതിയും മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തിയിട്ടുണ്ട്.
പി.കെ.ബാലകൃഷ്ണന്റെ
ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതി ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1973 ൽ ആണ്.
1974 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1978 ലെ വയലാർ അവാർഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ പുസ്തക അവതരണം.
ഈ കൃതി എഴുതുവാനുള്ള പ്രചോദനം കുട്ടികൃഷ്ണ മാരാരുടെ ഭാരത പര്യടനം മൂലമാണ് എന്ന് ഗ്രന്ഥകാരൻ തന്നെ പറയുന്നുണ്ട്.
സംസ്‌കൃത ഭാഷ പോലും വശം ഇല്ലാത്ത ഒരു വ്യക്തി തന്റെ ഇച്ഛയുടെ പ്രേരണ ഒന്നു കൊണ്ട് മാത്രമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

കുരുക്ഷേത്ര യുദ്ധത്തോടെ പാണ്ഡവരിൽ അഞ്ചു പേരും ശ്രീകൃഷ്ണൻ,സാത്യകി,യുയുത്സു ഉൾപ്പടെ എട്ടു പേരും കൗരവരിൽ അശ്വത്ഥാമാവ് , കൃതവർമാവ്, കൃപർ,കർണപുത്രനായ വൃഷകേതു എന്നിവർ ഉൾപ്പടെ നാലു പേരും മാത്രമാണ് അവശേഷിച്ചത്.
ഇരു ഭാഗങ്ങളിൽ നിന്നും നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ജീവനുകൾ.
വീര ചരമം പ്രാപിച്ച എല്ലാവർക്കും വീരോ ചിതമായ ദഹന ക്രിയകളും ഒരു മാസം നീണ്ടു നിൽക്കുന്ന മരണാനന്തര ചടങ്ങുകളും അനുവർത്തിക്കാൻ തീരുമാനിച്ചു.
അതിനു വേണ്ടിയുള്ള തയ്യാറെടുപ്പും ബലികുടീരങ്ങളും ഗംഗാ നദീ തീരത്ത് നിർമ്മിച്ചു.

ബലി തർപ്പണം ആരംഭിക്കുന്നതിനു മുന്നേ ആണ് കുന്തീ ദേവി ഇത്രയും നാൾ തന്റെ മനസ്സിൽ ഒരു ഉമിത്തീ പോലെ കൊണ്ടു നടന്ന ആ രഹസ്യം യുധിഷ്ഠിരനോട് വെളിപ്പെടുത്തുന്നത്.
സൂര്യ പുത്രൻ ആയ കർണൻ തന്റെ ആദ്യത്തെ പുത്രൻ ആണെന്നും അവൻ പാണ്ഡവരിൽ ജേഷ്ഠൻ ആണെന്നും ആദ്യം അവനു വേണ്ടി ആണ് ബലികർമങ്ങൾ നടത്തേണ്ടതെന്നും ആവശ്യപ്പെടുന്നത്.
ഈ സത്യം അറിഞ്ഞ യുധിഷ്ഠിരൻ ആകെ തളർന്നു.
കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾ മനസ്സിൽ ഭീതിയോടെ മാത്രം കരുതിയിരുന്ന പാണ്ഡവരുടെ ഏറ്റവും വലിയ ശത്രു ആയി കണ്ടിരുന്ന കർണൻ സ്വന്തം ജേഷ്ഠൻ ആണെന്ന് അറിഞ്ഞ ആ സന്ദർഭത്തിൽ യുധിഷ്ഠിരൻ മോഹാലസ്യപ്പെട്ടു പോയി.
കർണ്ണന്റെ മരണത്തിന്റെ വ്യാകുലചിന്തകളിൽ പെട്ട് ഇനി വനത്തിലേക്കു തിരിച്ചു പോകുക മാത്രമേ പരിഹാരം ഉള്ളു എന്നു കരുതുന്നു.ജേഷ്ഠനെ വധിച്ച മഹാ പാപി ആയി.

ഇതേ തുടർന്നുള്ള യുധിഷ്ഠിരന്റെ ചിന്തകൾ, ഭീമന്റെ പ്രതികരണം, ദ്രൗപതിയുടെ ചിന്തകൾ, ശ്രീകൃഷ്ണന്റെ പ്രതികരണം, സഞ്ചയന്റെ കുരുക്ഷേത്ര യുദ്ധത്തിന്റെ നേരിട്ടുള്ള വീക്ഷണം, കുന്തിയും കർണ്ണനുമായുള്ള സംഗമം, കർണനും ശ്രീകൃഷ്ണനും ആയുള്ള സംഗമം, കർണനും ഭീഷ്മ പിതാമഹാനുമായുള്ള സംഗമം തുടങ്ങിയ സന്ദർഭങ്ങളിലൂടെ ആണ് ബാലകൃഷ്ണൻ തന്റെ നോവൽ അവതരിപ്പിക്കുന്നത്.

കർണൻ എന്ന കഥാപാത്രത്തെ ഏറ്റവും കൂടുതൽ വെറുക്കുന്ന കഥാപാത്രം ആണ് ദ്രൗപതി.
ദ്രൗപതിയുടെ ജീവിതത്തിൽ ഒരിക്കൽ പോലും സാന്ത്വനം അർഹിക്കുന്ന ഒരു കഥാപാത്രം അല്ല കർണൻ.മനസു കൊണ്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കഥാപാത്രം.തന്റെ സ്വയംവരം തുടങ്ങി ദുര്യോധനനും യുധിഷ്ഠിരനും തമ്മിൽ ഉള്ള ചൂതു കളിയും തുടർന്നുള്ള പരാജയവും സഭയിൽ ദാസിയായി കണക്കാക്കി വസ്ത്രാക്ഷേപം ചെയ്യുകയും അത് കണ്ടു പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കർണ്ണനെ ഒരിക്കലും പാണ്ഡവരിൽ ജേഷ്ഠൻ ആയി കാണുവാൻ കഴിയില്ല.
ആ സംഭവങ്ങൾ ഓരോന്നും , പന്ത്രണ്ടു വർഷത്തെ വനവാസവും ഒരു വർഷം നീണ്ട അജ്ഞാത വാസവും അതിനു ശേഷം യുദ്ധത്തിന് മുൻപ് ഉണ്ടായ അനുനയന ചർച്ചകളും കുരുക്ഷേത്ര യുദ്ധവും എല്ലാം തന്നെ ദ്രൗപതിയുടെ മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞു.

തന്റെ ശപഥം വിജയിക്കണം എങ്കിൽ യുദ്ധം അനിവാര്യമാണ്.തങ്ങളെ ദ്രോഹിച്ച കൗരവർ ഒന്നടങ്കം മരിക്കണം. ദുര്യോധനനും ദുശാസനനും കർണനും ഉൾപ്പടെ ഉള്ള കൗരവപ്പട മുഴുവനും.
അങ്ങനെ യുദ്ധം വിജയിച്ചു.
പക്ഷെ തന്റെ മക്കളും അച്ഛനും സഹോദരങ്ങളുമെല്ലാം മരണപ്പെട്ടു.
ഇപ്പോൾ കുന്തിദേവി വെളിപ്പെടുത്തിയ സത്യം ദ്രൗപതിയുടെ മനസ്സിൽ ക്രമേണ ഉണ്ടാക്കുന്ന മാനസിക വ്യാപാരം ആണ് പ്രധാന വിഷയമാക്കി ചിത്രീകരിക്കുന്നത്.

മഹാഭാരത കഥയിൽ വളരെ ഏറെ വ്യക്തിത്വം ഉള്ള ഒരു കഥാപാത്രം തന്നെ കർണൻ.
ജന്മസിദ്ധമായ കവചകുണ്ഡലങ്ങളോടെ തന്നെ സൂതപുത്രനായി വളരേണ്ടി വന്ന കഥാപാത്രം. സൂതപുത്രൻ ആയതു കൊണ്ട് മാത്രം വിദ്യ അഭ്യസിക്കാൻ കഴിയാതെ വന്നു.
ബ്രാഹ്മണൻ ആണെന്ന് കള്ളം പറഞ്ഞു പരശുരാമനിൽ നിന്നും വിദ്യ അഭ്യസിച്ചു.പക്ഷെ സത്യം വെളിപ്പെട്ടപ്പോൾ ഗുരു ശാപം ഏൽക്കേണ്ടി വന്നു.

ഹസ്തിനപുരത്തു പാണ്ഡവ കൗരവരുടെ ആയുധ പരിശീലന അഭ്യാസം നടക്കുന്ന വേളയിൽ തന്റെ കുലം ഏതെന്ന ചോദ്യത്തിൽ ഉത്തരം നല്കാനാവാതെ അപമാനിതൻ ആയപ്പോൾ അംഗ രാജ്യത്തെ രാജാവായി അഭിഷേകം ചെയ്ത ദുര്യോധനൻ തന്റെ ഏറ്റവും വലിയ ചങ്ങാതി ആയി മാറി.
തനിക്കു ലഭിച്ച രണ്ടാം ജന്മത്തിന് പൂർണമായും കർണൻ മാനസികമായി ദുര്യോധനോട് കടപ്പെട്ടു.
കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് സന്ധി സംഭാഷണം പരാജയപ്പെട്ടപ്പോൾ ആണ് കൃഷ്ണൻ കർണനുമായി ഉള്ള സംഗമം നടക്കുന്നത്.
കർണൻ കുന്തീ പുത്രൻ ആണെന്നും യുദ്ധത്തിൽ ദുര്യോധനോട് പിന്മാറി പാണ്ഡവരോട് ചേരണം എന്നും ഈ യുദ്ധം അങ്ങിനെ ഒഴിവാക്കാം എന്നും അഭിപ്രായപ്പെടുന്നു.
അങ്ങിനെ കർണൻ മഹാരാജാവും ദ്രൗപദി പട്ടമഹിഷിയും പാണ്ഡവ സഹോദരർ ആദരിച്ചു സഹായികൾ ആവുമെന്നും വാക്കു കൊടുക്കുന്നു.
പക്ഷെ കർണൻ ദുര്യോധനോട് നൽകിയ വാക്ക് ഒരിക്കലും മാറ്റാൻ തയ്യാറായില്ല.മാത്രമല്ല പണ്ട് രാജസഭയിൽ വെച്ചു പഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്ന വേളയിൽ ആ രംഗം കണ്ടല്ല താൻ പൊട്ടിച്ചിരിച്ചതെന്നും മറിച്ച് ദാസന്മാർ ആയി വസ്ത്രം പോലും നഷ്ടപ്പെട്ട് നിന്ന പാണ്ഡവരുടെ മുഖം കണ്ടു കൊണ്ടായിരുന്നു സഭയിൽ പൊട്ടിച്ചിരിച്ചതെന്നും ആ രംഗം ഇപ്പോഴും തന്റെ മനസ്സിൽ ഹീനമായ ഒരു പ്രവർത്തി ആയി വേദനിപ്പിക്കുന്നു എന്നും ധരിപ്പിച്ചു.
ഈ വിവരം കൃഷ്ണനിൽ നിന്നും അറിഞ്ഞ ദ്രൗപതിയുടെ മനസ്സിൽ ചില മാറ്റങ്ങൾക്ക് വഴി തെളിച്ചു.

കുന്തിയുമായി ഉള്ള സംഗമം ആണ് മറ്റൊരു വിഷയം.
കർണൻ തന്റെ ആദ്യ പുത്രൻ ആണെന്ന് തുറന്നു പറയുന്ന സന്ദർഭം വളരെ വികാരവായ്പ്പോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
പാണ്ഡവരോട് ഒപ്പം ചേരണം എന്നതിന് പക്ഷെ കർണൻ വഴങ്ങുന്നില്ല.
മാത്രമല്ല എന്നും പാണ്ഡവർ അഞ്ച് പേർ മാത്രം ആയിരിക്കും എന്നും കുന്തീദേവി ആവശ്യപ്പെട്ട പോലെ തന്നെ, ഒരിക്കലും അർജ്ജുനനെ അല്ലാതെ മറ്റു സഹോദരങ്ങളെ വധിക്കില്ല എന്ന് വാക്കും നൽകി.
ഈ വാക്ക് കർണൻ ഒരിക്കലും തെറ്റിച്ചില്ല.

തന്റെ ഭർത്താക്കന്മാരുടെ ജീവൻ ശരിക്കും കർണൻ നൽകിയ ദാനം മാത്രമാണ്.
യുദ്ധത്തിൽ അർജ്ജുനൻ ഒഴികെ യുധിഷ്ഠിരൻ ഉൾപ്പടെ ഉള്ള പാണ്ഡവ സഹോദരങ്ങളെ വധിക്കാതെ വിട്ടത് സഞ്ജയൻ യുദ്ധ സമയത്തെ വിവരണത്തിൽ കൂടി ദ്രൗപദിയെ ധരിപ്പിക്കുന്നു.

ശരശയ്യയിൽ ഉത്തരായണം പ്രതീക്ഷിച്ചു ശയിക്കുന്ന ഭീഷ്മ പിതാമഹനെ കാണുവാനായി ഏറ്റവും ഒടുവിൽ കർണൻ വരുന്നത് വളരെ ഹൃദയ സ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു.
എപ്പോഴും കർണ്ണനെ അവഹേളിക്കുക മാത്രമേ ഭീഷ്മർ ചെയ്തിട്ടുള്ളൂ.
എവിടെ ഒക്കെ ഇകഴ്ത്താമോ അവിടെ ഒക്കെ ഇകഴ്ത്താൻ ശ്രമിച്ചു.അത് കർണ്ണന്റെ വീരം അടക്കി നിർത്തുവാൻ മാത്രം ആയിരുന്നു എന്ന് ഭീഷ്മർ ഈ അവസരത്തിൽ പറയുന്നുണ്ട്. ഇനിയും യുദ്ധം ഒഴിവാക്കി സന്ധി ചേരണം.
കർണൻ പാണ്ഡവരിൽ ജേഷ്ഠൻ ആണെന്നും കുന്തിയുടെ ആദ്യ പുത്രൻ ആണെന്നും ഭീഷ്മർ കർണനെ ധരിപ്പിക്കുന്നു. പാണ്ഡവരോട് ചേർന്ന് യുദ്ധം അവസാനിപ്പിക്കണം എന്ന ഭീഷ്മരുടെ വാക്ക് അനുസരിക്കാൻ തനിക്ക് ആവില്ല എന്നു കർണൻ വെളിപ്പെടുത്തുന്നു.
ഭീഷ്മരുടെ അനുഗ്രഹം വാങ്ങി കൂടാരത്തിൽ നിന്നും ഇറങ്ങുന്നു.
അടുത്ത ദിവസം മുതൽ കുരുക്ഷേത്ര യുദ്ധത്തിലേക്ക് കർണൻ കടന്നു വരുന്നു.

ധർമ യുദ്ധത്തിൽ അധർമമായി നിരവധി കാര്യങ്ങൾ പാണ്ഡവർ ചെയ്തു.
ഭീഷ്മരെ വധിക്കുവാനുള്ള മാർഗം നേരിട്ട് അറിഞ്ഞു ശിഖണ്ഡിയെ മുൻ നിർത്തി അർജ്ജുനൻ അമ്പെയ്തു.

ദ്രോണരെ അശ്വത്ഥാമാവ് മരിച്ചു എന്നു കള്ളം പറഞ്ഞു നിഗ്രഹിച്ചു.

തേര് മണ്ണിൽ താണത് ഉയർത്താൻ സമയം ചോദിച്ച കർണനെ കിട്ടിയ സമയം കൊണ്ട് അർജ്ജുനൻ വധിച്ചു.

ഗദായുധത്തിൽ അരക്ക് കീഴെ ആക്രമം പാടില്ല എന്ന് തത്വം പാലിക്കാതെ ദുര്യോധനന്റെ തുടക്കു അടിച്ചു ഭീമൻ കൊന്നു.
ഇതെല്ലാം തന്നെ നീതിക്ക് നിരക്കുന്നതല്ല.

അർജ്ജുനൻ യുദ്ധത്തിൽ മരണപ്പെടുമോ എന്നുള്ള ഭീതിയാൽ ദേവേന്ദ്രൻ ഒരു ബ്രാഹ്മണ വൃദ്ധൻ ആയി വന്നു ദാന ശീലൻ ആയ കർണന്റെ കവച കുണ്ഡലങ്ങൾ യാചിച്ചു വാങ്ങി.
ഈ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും തന്റെ ദാനശീലം ഉപേക്ഷിക്കാൻ കർണൻ കൂട്ടാക്കിയില്ല.
യുദ്ധ അഭ്യാസത്തിൽ ഒരിക്കലും തന്നെ പരാജയപ്പെടുത്താൻ കഴിയില്ല എന്നും തന്റെ ബലത്തിൽ വിശ്വാസം കൊണ്ടു മാത്രം യുദ്ധത്തിന് ഇറങ്ങിയ ദുര്യോധനനെ ഒരിക്കലും കൈ വിടില്ല എന്ന തീരുമാനം തന്റെ മരണം സംഭവിക്കുന്നത് വരെ കർണൻ കാത്തു സൂക്ഷിച്ചു.

താൻ ഇത്രയും നാൾ മനസ്സിൽ കരുതിയിരുന്ന വ്യക്തി ആയിരുന്നില്ല കർണൻ എന്ന് ദ്രൗപദിയുടെ മനസ്സ്‌ താൻ അറിയാതെ തന്നെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.
യുദ്ധത്തിൽ മരണപ്പെട്ടവരുടെ നഷ്ടങ്ങൾ ഓന്നൊന്നായി ദ്രൗപതിയുടെ മനസ്സിൽ ഓടി എത്തി.
കുന്തീ ദേവി, ഗാന്ധാരി, മാദ്ര തുടങ്ങി കൗരവപക്ഷത്തെ ജീവൻ നഷ്ടപ്പെട്ടവരുടെ ഭാര്യമാരും കുട്ടികളും..
പ്രായമായി ഒരിക്കലും കാണുവാനോ സ്നേഹിക്കുവാനോ കഴിയാതെ പോയ തന്റെ സ്വന്തം മക്കൾ...ഒടുവിൽ ഒരു തീരാ ദുഃഖത്തിന്റെ കയത്തിൽ വീണു ഭയന്നുകരഞ്ഞു തളർന്നു. ഉണർന്നിരുന്നപ്പോഴും അതേ കരച്ചിൽ ആവർത്തിച്ചു.
കഴിഞ്ഞ ദിവസം കണ്ട ഭീതിതമായ സ്വപ്നത്തിലേക്കു വഴുതി വീണ ദ്രൗപദി നേർക്കു നേർ യുദ്ധം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന അർജുനനെയും കർണനെയും കാണുന്നു.
തമ്മിൽ ശരങ്ങൾതൊടുക്കുന്നു.
ശരങ്ങൾ മാംസത്തിൽ തറക്കുന്ന സ്വരം കേട്ടു ഞെട്ടി.
അവിശ്വസനീയമായ ആ കാഴ്ചയിൽ കർണനോടൊപ്പം തന്റെ അഞ്ച് കുട്ടികളുടെയും സ്വൈര്യമായി ഇരിക്കുന്ന മുഖം വ്യക്തമായി ദ്രൗപദി നേരിൽ കണ്ടു.
അവന്റെ വലതു ചുമലിൽ പ്രതിവിന്ധ്യനേയും സുതസോമനെയും കണ്ടു.
മറു ചുമലിൽ കൃതവർമാവിന്റെയും, ശതാനീകന്റെയും സൃതസേനന്റെയും മുഖങ്ങൾ വ്യക്തമായി കണ്ടു.
ആറു ശിരസ്സുള്ള കർണ്ണനെ കണ്ടു.

അരുത് അർജ്ജുനാ... !!
അരുത് അർജ്ജുനാ ...!!
എന്ന വാക്കുകൾ ഒരു കരച്ചിൽ പോലെ കണ്ഠനാളത്തിൽ നിന്നും പുറത്തേക്ക് വന്നു....

പി.കെ.ബാലകൃഷ്ണന്റെ ഈ നോവൽ മഹാഭാരത കഥയുടെ ഒരു പ്രത്യേക വീക്ഷണത്തിൽ കൂടി ആണ് അവതരിപ്പിച്ചിരിക്കുന്നത്.
അതിൽ അദ്ദേഹം പൂർണമായും വിജയിച്ചിരിക്കുന്നു.
നാല്പത്തിയാറു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കൃതി ഇപ്പോഴും ചർച ചെയ്യപ്പെടുന്നത് അതു കൊണ്ടു തന്നെ.
എങ്കിലും അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഭാഷാ ശൈലി പൂർണമായും ആസ്വാദ്യകരം എന്നു പറയാൻ കഴിയുന്നില്ല.
വളരെ ദൈർഘ്യം ഏറിയ വാചകങ്ങളും ഉപമകളും ആദ്യ വായനയിൽ വിരസമായി തോന്നി.
പക്ഷെ പുനർ വായനയിൽ അത്ര ബുദ്ധിമുട്ട് തോന്നിയില്ല.
എം.ടി യുടെ രണ്ടാമൂഴമാണെങ്കിൽ ലളിതവും ഭംഗി ഏറിയ ഭാഷാ ശൈലി കൊണ്ട് സമ്പന്നവും.
ഈ പ്രകടമായ വ്യത്യാസം രണ്ടു കൃതികളിലും കാണാം.

വായിച്ചിരിക്കേണ്ട മലയാള ഗ്രന്ഥങ്ങളിൽ തീർച്ചയായും ഉൾപെടുത്താവുന്ന കൃതി തന്നെ ആണ് ഇനി ഞാൻ ഉറങ്ങട്ടെ..

*******
എഴുത്ത്: ഡോ. അനിൽകുമാർ

Photos from Parammal grandhalayam & vayanasala's post 01/07/2024

വർണരാജി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല
പന്ത്രണ്ടാം ദിവസം. 01-07-24. തിങ്കൾ

ഇന്ന്

അലക്സാണ്ടർ ഡ്യൂമായുടെ
' കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ'

എന്ന ക്ലാസിക് കൃതിയെക്കുറിച്ച്
മൊഹമ്മദ് അബ്ബാസ് എഴുതിയ
വായനാനുഭവം
പങ്കുവെക്കുന്നു.

കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ വായിച്ചിട്ട് കാലമൊരുപാട് കടന്നു പോയിരിക്കുന്നു. വായനയുടെ ഉൻമാദകാലമായിരുന്നു അത്. തടിച്ച പുസ്തകങ്ങളെ വല്ലാതെ പ്രണയിച്ചിരുന്ന കാലം. കാറ്റുപാറ കുന്നിലെ റബ്ബർ ടാപ്പിംങ്ങ് കഴിഞ്ഞ് മടപ്പള്ളിക്കയത്തിൽ മുങ്ങിക്കുളിച്ച് വിജനമായ ആ കുന്നിൻ പുറത്തെ കുളിർകാറ്റും കൊണ്ട് മോണ്ടിക്രിസ്റ്റോ വായിക്കാനിരുന്നത് ഇന്നലെയാണെന്നു തോന്നിപ്പോവുന്നു.

ആഴ്ച്ചയിൽ ഒരിക്കലാണ് കുന്നിറങ്ങി കവലയിൽ പോവാറ് .കവലയിൽ നിന്ന് മടങ്ങുമ്പോൾ പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് എൻ്റെ A ക്ലാസ് മെമ്പർഷിപ്പ് ഉപയോഗിച്ച് എടുക്കുന്ന രണ്ട് പുസ്തകങ്ങളും പാർട്ടി ഓഫീസിലെ ലൈബ്രറിയിൽ നിന്നും എടുക്കുന്ന കുറേ പുസ്തകങ്ങളും ലൈബ്രറി കാർഡ് ഉപയോഗിക്കാത്തവരുടെ കാർഡ് തിരഞ്ഞ് പിടിച്ച് അതിൻമേൽ എടുക്കുന്ന വേറെ കുറേ പുസ്തകങ്ങളും ഒക്കെ കൂടി വലിയൊരു മാറാപ്പ് തോളിൽ വലിയൊരു ഭാരമായി ഉണ്ടാവും .ഒരാഴ്ച്ചത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങളും ആ മാറാപ്പിൻ്റെ ഒരു മൂലയിൽ ഉണ്ടാവും. അടുത്ത ആഴ്ച്ച കുന്നിറങ്ങുമ്പൊ ഭക്ഷണ സാധനങ്ങളിൽ ചിലതൊക്കെ ബാക്കിയുണ്ടാവും. പക്ഷേ പുസ്തകങ്ങൾ മുഴുവൻ ഒടുങ്ങാത്ത മധുവിധുവായി ആഘോഷിച്ച് കഴിഞ്ഞിരിക്കും .ചില പുസ്തകങ്ങളുമായി രണ്ടിലധികം തവണ ഇണ ചേർന്നിട്ടുമുണ്ടാവും .

അലക്സാണ്ടർ ഡ്യൂമാ എന്ന എഴുത്തുകാരനെയോ മോണ്ടി ക്രിസ്റ്റോയിലെ കോടീശ്വരനെ കുറിച്ചോ അതുവരെ കേട്ടിട്ടുപോലുമില്ലായിരുന്നു. ആനി തയ്യിൽ ആയിരുന്നു വിവർത്തക എന്ന് ഓർമ്മ പറയുന്നു. വായിച്ചു തുടങ്ങുമ്പോൾ അറിയില്ലായിരുന്നു സാമാന്യം ഭാരത്തോടെ എൻ്റെ കയ്യിലിരിക്കുന്ന ആ നോവലിനു ഉൾക്കനവും ആത്മാവും ഉണ്ടെന്ന്. ( പല തടിയൻ പുസ്തകങ്ങൾക്കും ഇല്ലാത്ത ഗുണങ്ങളാണല്ലോ അത് )

വ്യക്തമായ ഓർമ്മയുണ്ട് ...കാറ്റ് വല്ലാതെ വീശുന്നുണ്ടായിരുന്നു. തൊട്ടുമുമ്പിൽ മഞ്ഞിൻ്റെ പുതപ്പു മാറ്റാൻ മടിച്ച് വയനാടൻ മലകൾ നിന്നു. ഉടുമ്പുകളും മലമ്പാമ്പുകളും ഇര തേടി നടക്കുന്നുണ്ടായിരുന്നു.കിഴക്ക് കമ്പിവേലി കെട്ടി തിരിച്ച സർക്കാർ വനത്തിൽ നിന്ന് മയിലുകൾ എന്നെ കാണാൻ വന്ന് നിന്നിരുന്നു .കാട്ടാനകൾ മടപ്പള്ളിക്കയത്തിൽ നീരാടുന്നുണ്ടായിരുന്നു.തലേന്ന് രാത്രി വിരിഞ്ഞ കാപ്പി പൂവുകളുടെ കടും സുഗന്ധം അന്തരീക്ഷമാകെ നിറഞ്ഞു നിന്നിരുന്നു.

ഓല വീടിനുള്ളിലെ വിറകടുപ്പിൽ കഞ്ഞി വേവാൻ വെച്ചിരുന്നു. ഉറക്കെ വിളിച്ച് കൂവിയാൽ പോലും കേൾക്കാൻ ആ പരിസരത്തൊന്നും ഒറ്റ മനുഷ്യജീവിയും ഉണ്ടായിരുന്നില്ല.ദൂരെ...മേരിമലയുടെ തുഞ്ചത്ത് ആകാശം നോക്കി നിന്ന മരക്കുരിശിൽ തട്ടി വെയില് ചിരിക്കുന്നുണ്ടായിരുന്നു.

180 ഓളം വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട വാക്കുകൾ ആ വിജനതയിൽ ഏറ്റവും വിശുദ്ധിയോടെ എന്നിലേക്കു ഒഴുകി നിറയുകയായിരുന്നു. അക്കാലമത്രയും ആ വാക്കുകൾ എന്നെ കാത്തിരുന്നിരിക്കണം. വായനശാലയിൽ നിന്നും പലരുമെടുത്ത് വായിച്ച് പുറംചട്ട നഷ്ടമായി ബയൻ്റ് ചെയ്ത കോപ്പിയായിരുന്നു അത് .പേജുകൾക്കുള്ളിൽ കുഞ്ഞു പാറ്റകൾ ചത്ത് കിടന്നു. ആരുടെയൊക്കെയോ വായനയുടെ അടയാളങ്ങളായി പേജുകളുടെ തുമ്പ് പലയിടത്തും മടക്കി വെച്ചിരുന്നു.

തുടക്കത്തിലെ ഇരുപതോളം പേജുകൾ വിശദമായി വായിച്ചു തീർത്തപ്പോൾ അലക്സാണ്ടർ ഡ്യൂമാസിൻ്റെ ആത്മശക്തി ഞാൻ അനുഭവിച്ചു തുടങ്ങി. വായിച്ച ഭാഗം തന്നെ വീണ്ടും വായിച്ചാണ് പിന്നെ മുമ്പോട്ട് നീങ്ങിയത്.

എഡ്മൻ്റ് എന്ന നവയുവാവ് ഫാരൻ കപ്പലിൻ്റെ കപ്പിത്താനാവാൻ പോവുന്നതിൻ്റെ ആഹ്ളാദത്തിൽ ഞാനും പങ്കാളിയായി. അവൻ്റെ ഭാവി വധു മെയ്സിഡസ്സിൻ്റെ കണ്ണുകളിലെ പ്രകാശം എന്നെയും പ്രണയാതുരനാക്കി. അവളുമായുള്ള വിവാഹത്തിൻ്റെയന്ന്, കപ്പലിൻ്റെ രേഖകൾ സംബന്ധിച്ചുള്ള സംശയം തീർക്കാനെന്ന പേരിൽ പോലീസ് അവനെ അറസ്റ്റ് ചെയ്യുന്നതും, ഉടനെ മടങ്ങി വരാമെന്നു പറഞ്ഞു പോയ അവൻ രാജ്യദ്രോഹികൾക്കുള്ള കുറ്റത്തിൻ്റെ ശിക്ഷയായ ഏകാന്ത തടവിലാവുന്നതുമൊക്കെ വല്ലാത്ത നെഞ്ചിടിപ്പോടെയാണ് വായിച്ചത്.

തടവറയിലെ ഓരോ ദിവസത്തിനും ഉറുമ്പിൻ്റെ സഞ്ചാര വേഗം മാത്രം ... ഇരുട്ട്, അസ്വസ്ഥമായ മനസ് ,വിശപ്പ്, ദാഹം...ഒന്നോ രണ്ടോ ദിവസമല്ല നീണ്ട ആറു വർഷങ്ങൾ.

എനിക്കു ചുറ്റും ഹരിതാഭകളും കുളിർ കാറ്റും ഉണ്ടായിരുന്നിട്ടും ഞാൻ വിയർത്തു. പല തവണ വെള്ളം കുടിച്ചു. പേജുകൾ മറിയുന്നതോ സമയം പോകുന്നതോ, കഞ്ഞി തിളച്ചു തൂവി അടുപ്പ് കെട്ടു പോയതോ ഒന്നും ഞാനറിഞ്ഞില്ല. പലപ്പോഴും ഞാനാണ് തടവറയിലെന്നും, എഡ്മൻ്റാണ് നോവൽ വായിക്കുന്നതെന്നും എനിക്കു തോന്നിപ്പോയി. അത്രയ്ക്കു ശക്തമായിരുന്നു ഡ്യൂമാസിൻ്റെ തൂലിക.

ആറു വർഷത്തിനു ശേഷം എഡ്മൻ്റിനെ ഭ്രാന്തൻമാരായ തടവുകാരെ പാർപ്പിക്കുന്ന ഭൂഗർഭത്തിലെ ഇരുട്ടറയിലേക്കാണ് മാറ്റുന്നത്. നിവർന്നു നിൽക്കാൻ പോലും കഴിയാത്ത ആ അറയിലെ ഇരുണ്ട ശൂന്യതയും, വളരെ നേർത്തും ചിലപ്പോൾ ഉറക്കെയും കേൾക്കുന്ന കടലിരമ്പവും ഇപ്പോഴും ഓർമ്മയുണ്ട്.

വല്ലാത്തൊരു അന്തരീക്ഷ സൃഷ്ടിയാണ് ഡ്യൂമാസ് സൃഷ്ടിച്ച് വെച്ചത്. സർഗാത്മകതയുടെ ഏത് ഗിരിശിഖരത്തിൽ നിന്നാവും അത് സാധിച്ചതെന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു.പല തുണ്ടുകളായി ചിതറിയും പിന്നെ ഒന്നായി ചേർന്നും ആ അന്തരീക്ഷം ഇപ്പോഴും ഉൾക്കണ്ണിൽ തെളിഞ്ഞു നിൽക്കുകയാണ്. വിരൽ കൊണ്ടു തൊട്ടെടുക്കാവുന്ന ആ ഇരുട്ടിനെ സൃഷ്ടിച്ച പ്രതിഭയെ എങ്ങനെയാണ് മറക്കുക ?

ഇതിനേക്കാൾ അത്ഭുതകരമാണ് ഫാദർ ഫാരിയ എന്ന ആ അപൂർവ്വ ജനുസിൻ്റെ സൃഷ്ടി .എൻ്റെ പരിമിതമായ വായനയിൽ അതിനു മുമ്പോ ശേഷമോ ഇത്തരമൊരു കഥാപാത്രത്തെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. കണ്ടുമുട്ടി കാലമിത്ര കഴിഞ്ഞിട്ടും എന്നെ വിട്ടു പോയിട്ടുമില്ല. ആ ഒടുങ്ങാത്ത മോചനദാഹവും കണ്ണുകളിലെ ഭ്രാന്തിൻ്റെ മണൽ ഘടികാരങ്ങളും എങ്ങനെയാണ് മറക്കുക ?

ഫാദർ ഫാരിയ സ്വന്തം ഇരുട്ടറയിൽ നിന്ന് ഭക്ഷണപാത്രത്തിൻ്റെ തുണ്ട് കൊണ്ട് മോചനത്തിലേക്കുള്ള തുരങ്കം നിർമ്മിക്കുന്നത് പ്രായത്തെയും കാലത്തെയും തോൽപ്പിച്ചു കൊണ്ടാണ്. ഫാരിയയുടെ കൈകളിൽ പൊടിഞ്ഞ രക്തത്തിൻ്റെ ഗന്ധം ആ പേജുകളിൽ തന്നെ ഞാൻ മണത്തു. ജയിൽ ഭക്ഷണത്തിലെ മീനിൻ്റെ മുള്ള് കൊണ്ട് പേനയും, അടുപ്പിലെ കരി വൈനിൽ അലിയിച്ച് ഉണ്ടാക്കിയ മഷിയും ഉപയോഗിച്ച് മോണ്ടി ക്രിസ്റ്റോ ദ്വീപിൻ്റെ ഭൂപടം വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ഫാദർ ഫാരിയ പുസ്തകത്തിൽ നിന്നിറങ്ങി വന്ന് എന്നെ തൊടുകയായിരുന്നു. ആ കണ്ണുകളിലെ ഉൻമാദ തിരകൾ എനിക്ക് ചുറ്റും ആർത്ത് ഇരുമ്പുകയായിരുന്നു.

രക്ഷപ്പെടാനായി അദ്ദേഹം കടലിലേക്കുണ്ടാക്കിയ തുരങ്കം എഡ്മൻ്റിൻ്റെ അറയിൽ എത്തി നിന്നപ്പോൾ സത്യമായും ഞാൻ കരഞ്ഞുപോയി. പക്ഷേ അതിലൂടെ ഫാദർ അവനുമായി സൗഹൃദത്തിലാവുകയും അറിവുകൾ കൈമാറുകയും ചെയ്തപ്പോൾ ഡ്യൂമാസ് വീണ്ടും എന്നെ അത്ഭുതപ്പെടുത്തി.

അത്ഭുതങ്ങൾ പിന്നെയും ബാക്കിയുണ്ടായിരുന്നു.എല്ലാവരും ഭ്രാന്തനെന്നു മുദ്രകുത്തിയ ഫാദറിൻ്റെ വാക്കുകളെ എഡ്മൻ്റ് വിശ്വസിക്കുന്നതും, ഫാദർ മരിക്കുമ്പോൾ ആ ശവം മാറ്റി കിടത്തി ചാക്കിൽ കയറിയിരുന്ന് എഡ്മൻ്റ് രക്ഷപ്പെടുന്നതും, മോണ്ടിക്രിസ്റ്റോ ദ്വീപിലെത്തി ഫാദർ നൽകിയ അടയാളങ്ങളനുസരിച്ച് നിധിശേഖരം കണ്ടെത്തുന്നതും മോണ്ടി ക്രിസ്റ്റോ പ്രഭുവായുള്ള അവൻ്റെ തിരിച്ചു വരവും പ്രതികാരവുമൊക്കെ എത്ര പെട്ടെന്നാണ് വായിച്ച് തീർന്നത്.

ഒടുവിൽ പ്രതികാരത്തിൻ്റെ നിരർത്ഥകത തിരിച്ചറിഞ്ഞ് അവശേഷിച്ച ശത്രുക്കളെയും ധനത്തെയും വെടിഞ്ഞ് എഡ്മൻ്റ് ഹൈഡിയുമായി ഒരു കുതിരപ്പുറത്ത് യാത്രയാവുമ്പോൾ എനിക്കു മുമ്പിൽ നേരം പുലരുകയായിരുന്നു.

സന്ധ്യ വന്നതോ രാത്രിയായതോ ഞാൻ വീടിനകത്തേക്ക് കയറിയതോ, മണ്ണെണ്ണ വിളക്ക് കത്തിച്ചതോ കഞ്ഞി തിളച്ച് തൂവി അടുപ്പ് കെട്ട് പോയതോ , അകെയുണ്ടായിരുന്ന രണ്ട് പഴമെടുത്ത് തിന്നിട്ട് കുറേ വെള്ളം കുടിച്ചതോ ഓലപ്പായ നിവർത്തി അതിൽ കിടന്നതോ ഒന്നും... ഒന്നും ഞാനപ്പോൾ അറിഞ്ഞതേയില്ല. അലക്സാണ്ടർ ഡ്യൂമാസ് എന്ന പ്രതിഭ സൃഷ്ടിച്ച മായാ ലോകത്തായിരുന്നു ഞാൻ.

ഈ കുറിപ്പെഴുതുമ്പഴാണ് മറ്റൊരു വിസ്മയം ഓർമ്മയിലെത്തുന്നത്.
തടവറയിൽ വെച്ച് എഡ്മെൻ്റിനോടു അവന് നേരിട്ട ചതിയേയും അത് ആസൂത്രണം ചെയ്തു നടപ്പാക്കിയവരെ കുറിച്ചുമൊക്കെ ഫാദർ ഫാരിയ അവന് പറഞ്ഞു കൊടുക്കുന്നുണ്ട്. പിന്നീട് ഇത് അപ്പടി സത്യമാണെന്ന് എഡ്മൻ്റിനും നമുക്കും ബോദ്ധ്യമാവുന്നുമുണ്ട്. എത്ര തന്നെ വൃത്തിയിൽ ഏച്ചു കൂട്ടിയാലും മുഴച്ചു നിൽക്കുന്ന ഈ പ്രവചനങ്ങളെ അലക്സാണ്ടർ ഡ്യൂമാസ് ഒരു തരിമ്പ് പോലും മുഴച്ചു നിൽക്കാതെ എഴുതി ഫലിപ്പിച്ചിരിക്കുന്നു ! അതും 180 ഓളം വർഷങ്ങൾക്കു മുമ്പ്. പ്രതിഭയെന്നു വിളിക്കേണ്ടത് ഇവരെ ഒക്കെ അല്ലെങ്കിൽ പിന്നെ മറ്റാരെയാണ് ?

കുറേ കാലം കഴിഞ്ഞ് ഒരിക്കൽ കൂടി വായിക്കാനായി ആ പുസ്തകം ഞാൻ പല ലൈബ്രറികളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അത് വിവർത്തനം ചെയ്ത ആനി തയ്യിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല. പക്ഷേ ആ നോവലിൻ്റെ കഥയും അതിലെ അന്തരീക്ഷവും ഒന്ന് പിടിച്ചുകുലുക്കിയാൽ അടർന്ന് വീഴുന്ന മഴപ്പൂവുകൾ പോലെ ഇപ്പോഴും എൻ്റെ ഉളളിലുണ്ട്. ആനി തയ്യിൽ അത് വിവർത്തനം ചെയ്തില്ലായിരുന്നെങ്കിൽ എന്നെപ്പോലുള്ള സാധാരണ വായനക്കാർക്ക് ഒരിക്കലും കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ വായിക്കാൻ കഴിയുമായിരുന്നില്ല .
ആനി തയ്യിലിന് സ്നേഹത്തിൻ്റെ പനിനീർപ്പൂവ് സമർപ്പിച്ചു കൊണ്ട് ...

വിനയാദരങ്ങളോടെ
അബ്ബാസ്.
കടപ്പാട് : Readers Square

Photos from Parammal grandhalayam & vayanasala's post 30/06/2024

വർണരാജി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല

പതിനൊന്നാം ദിവസം. 30-06-24. ഞായർ

ഇന്നത്തെ പുസ്തകം.

ആർ. രാജശ്രീ എഴുതിയ നോവൽ

" കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത "

പ്രസാധകർ : മാതൃഭൂമി ബുക്സ്.

സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന വിഷയം കാലികമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ എവിടെയാണ് ?. ആരാണത് സൃഷ്ടിക്കുന്നത് ?. ഇങ്ങനെ
ഒരു പാട് ചോദ്യങ്ങൾ ഉത്തരങ്ങൾക്ക് പൂർണ്ണമായും വഴങ്ങാതെ ഇപ്പോഴും അവശേഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട് .
ആർ. രാജശ്രീയുടെ
" കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ടു സ്ത്രീകളുടെ കത " എന്ന നോവൽ തുടക്കം മുതൽ സമൂഹ മനസ്സിനു മുന്നിൽ അനവധി ചോദ്യങ്ങളുടെ ശരവർഷം ഉതിർത്തു കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കാത്ത സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം അർത്ഥശൂന്യമായ , അപഹാസ്യമായ ഒരു പ്രയോഗം മാത്രമായി മാറുന്നു. ദാക്ഷായണിയും ഭർത്താവുമായുള്ള സംഘർഷം തുടങ്ങുന്നത് അവിടെ നിന്നാണ്.
തന്റെ ഇഷ്ടങ്ങൾ ഡിലീറ്റ് ചെയ്യുകയും തൽസ്ഥാനത്തേക്ക് ഭർത്താവിന്റെ ഇഷ്ടങ്ങൾ പ്രാഥമിക പരിശോധനകൾക്കു പോലും വിധേയമാക്കപ്പെടാതെ പേസ്റ്റ് ചെയ്യാൻ നിർബ്ബന്ധിതമാക്കപ്പെടുകയും ചെയ്യുന്ന കുടുംബ സാഹചര്യത്തെ ചെറുത്തു നിൽക്കുന്നത് അത്ര അനായാസമല്ലെന്ന് ദാക്ഷായണിയുടെ ജീവിത വഴികൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
ആണിക്കാരന് അവൾ ഒരു പങ്കാളിയായിരുന്നില്ല. അയാൾ അവൾക്കു വേണ്ടി തന്റേതായ യാതൊന്നും പങ്കു വയ്ക്കാൻ ഒരുക്കമായിരുന്നില്ല. എന്നാൽ അവളിൽ നിന്ന് എല്ലാം സ്വീകരിക്കുന്നതിൽ സങ്കോചമേ തുമിതുമില്ലായിരുന്നു.
സ്ത്രീ സർവംസഹയാണെന്ന പ്രാചീന സങ്കല്പത്തിൽ അഭിരമിയ്ക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ ജനിച്ചു വളർന്നവരാണെങ്കിലും കല്യാണിയും ദാക്ഷായണിയും തങ്ങളുടെ സ്വത്വവും വ്യക്തിത്വവും മറ്റുള്ളവർക്കായി അടിയറവയ്ക്കാനുള്ള സമ്മർദ്ദങ്ങൾക്കു മുമ്പിൽ വഴങ്ങാൻ തയ്യാറാകുന്നില്ല.
മറ്റാരിൽ നിന്നോ കടമെടുത്ത കണ്ണുകൾ കൊണ്ടല്ല അവർ ലോകത്തെ നോക്കുന്നത്. സമൂഹത്തിന്റെ പൊതു ധാരണകൾക്കപ്പുറം തങ്ങളുടേതായ അഭിപ്രായങ്ങളും കാഴ്ചപാടുകളുമുണ്ട്.
ഭർത്താവ് അയാളുടെ ആദ്യ വിവാഹ ബന്ധം ഒഴിവാക്കിയതിനെപ്പറ്റി കല്യാണി ചിന്തിക്കുന്നത് ഇങ്ങനെയാണ് :
" വിഴുങ്ങാൻ പറ്റാത്തത് തുപ്പാതെ എന്തു വഴി? അങ്ങനെ തുപ്പിയവർ നേരുള്ളവരാണ്. ജീവിതം മുഴുവൻ വാല് വിഴുങ്ങിയ പാമ്പിനെ മാതിരി വട്ടം കറങ്ങുന്നതിലും നല്ലതാണ് അത്. " ( പേജ് 41 )

സ്ത്രീക്ക് ജീവിത പങ്കാളിയിൽ നിന്നും ലഭിക്കേണ്ട ശാരീരികവും മാനസികമായ അവകാശങ്ങൾ ഗോപ്യമായി ഉള്ളിൽ സൂക്ഷിക്കേണ്ടതാണെന്ന പ്രാചീന സദാചാര തത്വശാസ്ത്രത്തെ കല്യാണി വെല്ലുവിളിക്കുന്നുണ്ട്. അന്നും ഇന്നും അതൊരു ധീരമായ പ്രതികരണം എന്ന രീതിയിലെ വായിക്കപ്പെടുകയുള്ളു. ആയതു കൊണ്ടു തന്നെ പതിറ്റാണ്ടുകൾക്ക് പിന്നിൽ നിന്നു കേൾക്കുന്ന അവളുടെ ശബ്ദം വർത്തമാന കാലത്തെ പോലും അസ്വസ്ഥമാക്കാൻ തക്കവിധം മൂർച്ചയേറിയതാണ്..
അതിർത്തികളുടെ വേലിക്കെട്ടുകളാൽ വേർതിരിക്കപ്പെടാത്ത സാമൂഹിക ജീവിത പശ്ചാത്തലത്തിൽ നിന്നാണ് ആണിക്കാരന്റെ നാട്ടിലേക്ക് / വീട്ടിലേക്ക് കുടിയേറാൻ ദാക്ഷായണി നിർബന്ധിതയാകുന്നത്.
" ആണിക്കാരന്റെ വീട്ടിലേക്കുള്ള വഴിയിലെ പറമ്പുകളിലെല്ലാം മുൾക്കമ്പി കൊണ്ടുള്ള വേലി അവൾ കണ്ടിരുന്നു.
' ഇതീട്ത്തെ പേഷനാ ? '.
മുൾവേലിക്കടുത്ത് ചെന്ന് അവൾ പശുവിനോട് ചോദിച്ചു. പശു മിണ്ടിയില്ല. ആരാന്റെ അയ്യത്ത് മുള്ളുവേലിക്ക് അപ്പുറം നിൽക്കുന്ന പെണ്ണിനോട് എന്തിന് മിണ്ടണം ? "
( പേജ് 81 )
അവനവിലേക്ക് ഒതുങ്ങുന്നവർക്ക് കുടുംബവും സമൂഹവും എല്ലാം ഒരേ പോലെ അന്യമാകുന്നു. സ്വന്തം സുഖ തൃഷ്ണകളുടെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നു കൊണ്ട്, മറ്റുള്ളവരെ തങ്ങൾക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഒബ്സഷനിൽ അവർ ജീവിതാർത്ഥം കണ്ടെത്തുന്നു .

"എങ്ങനൊണ്ട് ഞങ്ങടെ നാട് ? "
അയാൾ വിഷയം മാറ്റി .
' അയിന് ഓട്ത്തു നിങ്ങളെ നാട് ? '
അവൾ നിഷകളങ്കമായിത്തന്നെ ചോദിച്ചു.
' ഈ ബീട്ടിന്റാത്താ നിങ്ങളെ നാട് ? '
( പേജ് 82 )
വൃഷ്ടി ചിന്തയും സമഷ്ടി ചിന്തയും തമ്മിലുള്ള ഉത്തമമായ ഒരു സംവാദമാകുന്നു ഇത്.

ഫെമിനിസം ഒരു അക്കാദമിക് പഠന / ഗവേഷണ വിഷയമായി രൂപപ്പെടുന്നതിനും ഒരുപാടൊരുപാട് വർഷങ്ങൾക്ക് മുമ്പാണ് രണ്ടു സ്ത്രീകൾ തങ്ങളുടെ സ്വത്വത്തെ , വ്യക്തിത്വത്തെ അവഹേളിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന്റെ കഥ നടക്കുന്നത്. "കത " യിൽ നിന്ന് " കഥ" യിലേക്ക് കേരളം നടന്നെത്തിയപ്പോൾ കല്യാണിയും ദാക്ഷായണിയും കടന്നു പോയ ജീവിതാന്തരീക്ഷങ്ങളിൽ നിന്നും എന്തു മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത് എന്നതും പഠനങ്ങൾക്ക് വിഷയീഭവിക്കേണ്ടതു തന്നെ.

സ്ത്രീയുടെ പാരതന്ത്ര്യങ്ങളുടെ / വിധേയത്വങ്ങളുടെ നിയതാക്കൾ ആരൊക്കെയാണെന്ന് പ്രാചീന കാലം മുതലേ വ്യവസ്ഥാപിതമാണല്ലൊ. അച്ഛൻ , ഭർത്താവ് , മകൻ അങ്ങനെ തുടരുന്നു. ഭർത്താവിന്റെ മുന്നിൽ തോൽക്കാത്ത കല്യാണി മകന്റെ മുന്നിലും ശിരസ്സു താഴ്ത്താൻ തയ്യാറല്ല. എന്നാൽ തരളിതമായ മാതൃഹൃദയം താൻ ഉരുവിട്ട ശാപ വചസുകൾ പിൻവലിക്കുന്നതിനായി കെഞ്ചുന്നതും നാം കാണുന്നു. എല്ലാ തെറ്റുകൾക്കും മാപ്പു നൽകുന്ന കോടതിയായി മാതൃമനസ് വിശേഷിപ്പിക്കപ്പെട്ടത് വെറുതെയല്ല.
സൗഹൃദത്തിന്റെയും തിരിച്ചറിവുകളുടെയും അപ്പുറം ദാക്ഷായണിയിൽ നിന്ന് കല്യാണിയിലേക്ക് ചെറുതല്ലാത്ത ദൂരമുണ്ട്. വിധേയത്വത്തിന്റെ മൂക്കു കയറുകളിൽ നിന്ന് മുക്തമാവാൻ ദാക്ഷായണിയുടെ മനസ്സ് പൂർണ്ണമായും പരുവപ്പെട്ടിരുന്നില്ല . ആ ആത്മ സംഘർഷങ്ങളാണോ ബാധയായി രൂപാന്തരപ്പെട്ടത് ?
ദാക്ഷായണിയുടെ മനസ്സ് , അവളുടെ വിഭ്രാന്തികൾ , ചിന്തകൾ എല്ലാം ഫ്രോയിഡിയൻ സൈക്കോളജിയുടെ കണ്ണടയിലൂടെ വായിക്കപ്പെടേണ്ടതാണ്.
വ്യഥകളെയെല്ലാം ആഴങ്ങളിൽ കുഴിച്ചു മൂടി നല്ല അഭിനേതാക്കളായി ജീവിക്കുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?

" സ്നേഹമില്ലാതെ , മിണ്ടാതെ ഒരു വീട്ടിൽ കഴിയാൻ ആർക്കെങ്കിലും പറ്റുമോ കല്യാണിയേച്ചി ? "
" കൊറച്ചു കാലം ആരിക്കും പറ്റും . ഒരു പാട് കാലം കയ്യണങ്ക് ബാര്യക്കും ബർത്താവിനും മാത്രേ അത് പറ്റൂ. നീ കാര്യം പറയ് ''
( പേജ് 258 )
ഒന്നുമില്ലെന്ന് ഭാവിച്ചാലും എല്ലാമുണ്ടന്ന് നടിച്ചാലും ദു:ഖങ്ങളുടെ നിഴലുകൾ ഉപബോധത്തിന്റെ ഉൾക്കയങ്ങളിൽ നിന്ന് പുറത്തേക്ക് തല നീട്ടുക തന്നെ ചെയ്യും.

" ലിസി അത്ര സന്തോഷം അഭിനയിക്കേണ്ടിയില്ലായിരുന്നുവെന്ന് തിരിച്ചു പോരുമ്പോൾ കല്യാണിയേച്ചി പറഞ്ഞു. അവളുടെ ചിരി മുഴുവൻ പൂതലിച്ചതായിരുന്നുവത്രെ .... ''
( പേജ് 260 )
സന്തോഷത്തിന്റെ മുഖം മൂടികൾ നഷ്ടപ്പെട്ട്
തിരസ്കൃതയായി പടിയിറങ്ങുന്ന ലിസി പഴയ തലമുറയുടെ പ്രതിനിധിയല്ല. ലിസിയുടെ പടിയിറക്കത്തിന്റെ വിവരണത്തോട് ചേർത്ത് നോവലിസ്റ്റ് എഴുതുന്നു :
" കുടുംബമെന്നത് ചില ഭീകരതകളെ ഭംഗിയായി ഒളിപ്പിക്കുന്ന ഒരിടമാണെന്ന് ലിസിയുടെ കരച്ചിൽ കണ്ടു നിന്ന എനിക്കു തോന്നി... "
( പേജ് 261 )
ഈ നോവൽ വിരലിലെണ്ണാവുന്ന സ്ത്രീത്വങ്ങളുടെ കഥയായി പരിമിതപ്പെടുന്നതല്ല. കണ്ടതും കേട്ടതിനും അപ്പുറത്തേക്കുള്ള ഒരു പാട് ജീവിതങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

എഴുത്ത് : മനോജ് തോപ്പിൽ

30/06/2024

വായന പക്ഷാചരണം
ജനനി വനിതവേദി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല
ഇവർ മത്സര ജേതാക്കൾ

Photos from Parammal grandhalayam & vayanasala's post 29/06/2024

വർണരാജി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല

പത്താം ദിവസം. 29-06-24. ശനി.

ഇന്നത്തെ പുസ്തകം

ഇ പി പവിത്രൻ എഴുതിയ

" ഇബ്നു ബത്തൂത്തയുടെ ലോക യാത്രകൾ " (യാത്ര - ചരിത്രം )

ഇബ്നു ബത്തൂത്തയുടെ വിശ്വപ്രസിദ്ധമായ " റിഹ്ള " യുടെ സ്വതന്ത്ര പുനരാവിഷ്കാരം.

പ്രസാധകർ : ചിന്ത പബ്ലിഷേഴ്സ്

അടുത്ത കാലത്തു ഭാഷയിലുണ്ടായ മികച്ച കൃതിയാണ് ഇ പി പവിത്രന്‍ രചിച്ച 'ഇബ്‌നു ബത്തൂത്തയുടെ ലോകയാത്രകള്‍ '.
ചെറിയ ക്‌ളാസുകളില്‍വെച്ചുതന്നെ നാം പരിചയപ്പെടുന്ന ലോകസഞ്ചാരിയാണ് ഇബ്നു ബത്തൂത്ത. സഞ്ചാരികളുടെ സഞ്ചാരി. ആധുനിക യാത്രാസൗകര്യങ്ങളോ വിവരവിനിമയ ഉപാധികളോ ഒന്നുമില്ലാതിരുന്ന കാലത്തു കാല്‍നടയായും പായ്ക്കപ്പലിലും തോണിയിലും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായി നാല്പത്തിനാലോളം രാജ്യങ്ങളിലൂടെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചു ലോകത്തെയാകെ വിസ്മയിപ്പിച്ച പരിശ്രമശാലിയാണ് ഇബ്നു ബത്തൂത്ത.

1325 ല്‍ തുടങ്ങി 1354 ല്‍ അവസാനിച്ച മഹായാത്രക്കുശേഷം സ്വദേശത്തു മടങ്ങിയെത്തിയ ബത്തൂത്ത മൊറോക്കോയിലെ ഫെസ് എന്ന രാജനഗരത്തിലെ സുല്‍ത്താന്റെ അരമനയില്‍ച്ചെന്നു. യാത്രാനുഭവങ്ങള്‍ വിശദമായി കേട്ട് സുല്‍ത്താന്‍ കവിയായ മുഹമ്മദ് ഇബ്‌നു ജുസായിയോട് അതെല്ലാം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം ജൂസായ് ബത്തൂത്തയിൽനിന്ന് കേട്ടെഴുതിയെടുത്ത 'രിഹ്ല ' എന്ന യാത്രാവിവരണകൃതിയുടെ സ്വതന്ത്ര പുനരാവിഷ്‌ക്കാരമാണ് ഇ പി പവിത്രന്റെ "ഇബ്നുബത്തൂത്തയുടെ ലോകയാത്രകള്‍ ".
240 പേജുള്ള ഈ കൃതിയുടെ പ്രസാധകർ ചിന്ത പബ്ലിഷേഴ്‌സാണ്.

മൊറോക്കോയിലെ ടാന്‍ജിയര്‍ പട്ടണത്തില്‍ 1304 ല്‍ ജനിച്ച ഇബ്നുബത്തൂത്ത ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോള്‍ ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാനാണ് യാത്രയാരംഭിക്കുന്നത്. അക്കാലത്ത് ഒന്നൊന്നര വർഷം കൊണ്ട് തിരിച്ചെത്താവുന്നതാണ് ആ തീർത്ഥാടനം. എന്നാല്‍ ബത്തൂത്ത പിന്നെ പിറന്ന നാട്ടില്‍ കാലു കുത്തുന്നത് ഇരുപത്തിനാല് വർഷങ്ങൾക്കുശേഷമാണ്. വൈകാതെ വീണ്ടും യാത്ര പുറപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞു 1354 ല്‍ മടങ്ങിയെത്തുമ്പോള്‍ ബത്തൂത്തക്ക് പ്രായം അമ്പത്. പിന്നെയും ഒരു വര്‍ഷമെടുത്തു ജുസായിയുടെ സഹായത്തോടെ യാത്രാകൃതി പൂര്‍ത്തിയാക്കാന്‍. യാത്രക്കിടയില്‍ എഴുതുകയല്ല, മറിച്ച് യാത്രയ്ക്കുശേഷം ഓര്‍ത്തെടുത്തു രേഖപ്പെടുത്തുന്ന രീതിയായാണ് ബത്തൂത്തയുടേത്. അപാരമായ ഓര്‍മ്മശക്തിയുടെ ഉടമയായിരുന്നു ആ മഹാസഞ്ചാരി. നിരവധി ഭാഷകള്‍ സ്വായത്തമാക്കി. വിഭിന്ന ദേശങ്ങളിലെ ആചാരമര്യാദകളുടെ അനന്തവൈവിധ്യം നേരിട്ടറിഞ്ഞു. ഭരണാധികാരികളുടെ അതിഥിയായി ചെല്ലുന്നേടത്തെല്ലാം സ്വീകരിക്കപ്പെട്ടു. രാജാക്കന്മാരുമായും യാത്രികരുമായും കച്ചവടക്കാരുമായുമൊക്കെ നിതാന്തസൗഹൃദം കാത്തുസൂക്ഷിച്ചു. ചുരുക്കത്തില്‍ യാത്രികനായി ഊരുചുറ്റുമ്പോള്‍ത്തന്നെ വിവിധ ദേശങ്ങളില്‍ സുപ്രസിദ്ധമായിരുന്നു ഇബ്നുബത്തൂത്ത എന്ന നാമധേയം.

1333 സെപ്റ്റംബര്‍ 12 നാണ് പഞ്ചാബിലൂടെ ബത്തൂത്ത ഇന്ത്യയിലെത്തുന്നത്. അന്ന് ദില്ലി ഭരിക്കുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കാണ്. ഏഴു വർഷം ഖാസിയായും കുത്തബ് മീനാറിന്റെ ചുമതലക്കാരനായും ദില്ലിയില്‍ കഴിഞ്ഞ ബത്തൂത്തയെ ചൈനയിലേക്കുള്ള രാജ്യത്തിന്റെ സുഹൃദ് സംഘത്തിന്റെ നേതാവായി തുഗ്ലക്ക് നിയോഗിക്കുന്നു. ആ യാത്രയില്‍ അലിഗര്‍ പിന്നിട്ടയുടനെ പ്രാദേശികശക്തികളുടെ പടയോട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ബത്തൂത്ത ജീവന്‍തന്നെ അപകടത്തിലാവുംവിധം നിസ്സഹായനായി. ആരും സഹായിക്കാനില്ലാതെ, ഭക്ഷണമോ ആവശ്യത്തിന് വസ്ത്രമോ പോലുമില്ലാതെ എട്ടു ദിവസത്തെ അലച്ചിലിനുശേഷം യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു യാത്രികന്റെ സഹായത്തോടെ അലിഗറില്‍ തിരിച്ചെത്തുമ്പോള്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ട യാത്രാസംഘം ബത്തൂത്തയെ കാണാതായ വിവരം സുല്‍ത്താനെ അറിയിച്ചുകഴിഞ്ഞിരുന്നു. ആ വരവിലാണ് 1342 ല്‍ സന്താപ്പൂർ എന്ന ഗോവയും മംഗലാപുരവും പിന്നിട്ട ബത്തൂത്ത കോഴിക്കോട്ടെത്തുന്നത്. മുപ്പത്തെട്ടാമത്തെ വയസ്സില്‍. കൊമ്പും കുഴലും വാദ്യഘോഷങ്ങളുമായി കോഴിക്കോട് നഗരം ബത്തൂത്തയെ വരവേറ്റു. സാമൂതിരി രാജാവിന്റെ അതിഥിയായി മൂന്നു മാസം ഇവിടെ തങ്ങി.

ചൈനയിലേക്കുള്ള കപ്പലില്‍ യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും നിശ്ചിതദിവസം പുറപ്പെട്ട കപ്പലില്‍ ബത്തൂത്തക്കു കയറിപ്പറ്റാനായില്ല. കപ്പല്‍ കൊല്ലത്തു തീരമണയുമെന്ന കണക്കുകൂട്ടലില്‍ ചെറുവഞ്ചിയില്‍ ബത്തൂത്ത പുറപ്പെട്ടു. പകല്‍ മുഴുക്കെ യാത്ര ചെയ്തും നേരമിരുട്ടിയാല്‍ തീരമണഞ്ഞും കൊല്ലത്തെത്തുമ്പോള്‍ പക്ഷേ, സഹയാത്രികരെപ്പറ്റി വിവരമൊന്നും കിട്ടിയില്ല. നിരാശനായ ബത്തൂത്ത കോഴിക്കോട്ടേക്കുതന്നെ തിരിച്ചുപോന്നു. അവിടെനിന്നു ഗോവ. വീണ്ടും കോഴിക്കോട്. അങ്ങനെ വന്നും പോയും വീണ്ടും വന്നും ആറു തവണ ബത്തൂത്ത കോഴിക്കോട് നഗരത്തിലെത്തുന്നുണ്ട് .

താന്‍ കണ്ട മികച്ച നാടുകളിലൊന്നായി അദ്ദേഹം മലബാറിനെ വിശേഷിപ്പിക്കുന്നു. യാത്ര ചെയ്യാന്‍ സുഖമുള്ള പ്രദേശമാണ് മലബാര്‍. ഗോവ മുതല്‍ കൊല്ലം വരെ മലബാറാണെന്നാണ് പറയുന്നത്! കോഴിക്കോടിനെ സത്യത്തിന്റെ നഗരമായി വിശേഷിപ്പിക്കുന്നു. ലോകത്തു മറ്റെല്ലായിടത്തും കപ്പല്‍ നാശമുണ്ടായാല്‍ അതിലെ വിഭവങ്ങള്‍ അതാതു രാജാക്കന്മാര്‍ കൈവശപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ സാമൂതിരി അതെല്ലാം ശേഖരിച്ചുവെക്കുകയും ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ സാമൂതിരിയെ നേരിട്ട് കണ്ട അനുഭവവും ബത്തൂത്ത വിവരിക്കുന്നുണ്ട്. ആടയാഭരണങ്ങളോ കിരീടമോ ഒന്നുമില്ലാതെ മുട്ടുവരെയുള്ള മുണ്ടുടുത്തു തലയില്‍ ഒരു ചുറ്റിക്കെട്ടുമായി നഗ്‌നപാദനായി വരുന്ന സാമൂതിരിയുടെ ചിത്രം ഹൃദയഹാരിയാണ്.

കോഴിക്കോട്ടു നിന്ന് മാലിദ്വീപും ബംഗാളും പിന്നിട്ട് ബത്തൂത്തയും സംഘവും ചൈനയിലെത്തുന്നു. യാത്ര പിന്നെയും തുടരുകയാണ്. തന്റെ അമ്പതാം വയസ്സുവരെ. ആഫ്രിക്കയിലെ നരഭോജികളുടെ നാട്ടിലെ അനുഭവങ്ങള്‍ വായനക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും.

1354 ല്‍ മൊറോക്കോയുടെ തലസ്ഥാനമായ ഫെസില്‍ ലോകചരിത്രത്തിലെ അത്യപൂര്‍വമായ ആ യാത്ര അവസാനിക്കുമ്പോള്‍ ബത്തൂത്തയെ വരവേല്‍ക്കാന്‍ സുല്‍ത്താന്‍ അബു ഇനാന്‍ ഫാരിസ് കാത്തുനില്‍ക്കുന്നുണ്ട് .

പതിനേഴ് അധ്യായങ്ങളുള്ള ഈ കൃതി അത്യന്തം ആദരവോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല. പില്‍ക്കാല ചരിത്രരചനയെ ആഴത്തില്‍ സ്വാധീനിച്ചു ബത്തൂത്തയുടെ യാത്രാവിവരണം. എങ്കിലും മലയാളത്തില്‍ അതിന്റെ പൂര്‍ണ്ണരൂപം ഇതുവരെ ലഭ്യമായിരുന്നില്ല. ബത്തൂത്തയുടെ ഇന്ത്യന്‍ അനുഭവങ്ങള്‍ മാത്രമേ മലയാളത്തില്‍ വന്നിരുന്നുള്ളൂ. ഇപ്പോഴിതാ എക്കാലത്തെയും ലോകവിസ്മയമായ ബത്തൂത്തയുടെ യാത്രാവിവരണം നമുക്ക് നമ്മുടെ സ്വന്തം ഭാഷയില്‍ ലഭ്യമായിരിക്കുന്നു.

യാത്രാവിവരണ കൃതികൾ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒഴിച്ചുനിര്‍ത്താനാവില്ല ഈ പുസ്തകം.

**********

എഴുത്ത് : ഡോ. ഗോപി പുതുക്കോട്.

Photos from Parammal grandhalayam & vayanasala's post 28/06/2024

വർണരാജി
പാറമ്മൽ ഗ്രന്ഥാലയം & വായനശാല

ഒമ്പതാം ദിവസം. 28-06-24. വെള്ളി

ഇന്നത്തെ പുസ്തകം
ജി ആർ ഇന്ദുഗോപൻ എഴുതിയ

" ആനോ " ( നോവൽ )

പ്രസാധകർ : ഡി സി ബുക്സ്

“… അതേ… ആനോ കൊല്ലപ്പെട്ടതാണ്. കൊല്ലപ്പെട്ടെങ്കിൽ കൊന്നത് ഞങ്ങളല്ല. പോപ്പാണ്. അയാളുടെ അധികാരത്തെ തൃപ്തിപെടുത്താനാണ് അതിനെ ഇവിടെയിട്ട് നരകിപ്പിച്ചത്. അയാളെ സന്തോഷിപ്പിക്കാനാണ് കള്ളക്കുഴിയുണ്ടാക്കി വീഴ്ത്തി അതിനെ തള്ളയിൽനിന്ന് വേർപ്പെടുത്തിയത്. കാട്ടിലൂടെ നടന്നും, കൂട്ടുകാരോട് സല്ലപിച്ചും നല്ല പുഴവെള്ളം കുടിച്ചും പുല്ലും കമ്പും ഒടിച്ചുതിന്നും സന്തോഷമായി കഴിയേണ്ട ഒരു കുട്ടിയായിരുന്നു അവൻ. അവനെ പിടിച്ച് കെട്ടിയിട്ടു. ഇളകുന്ന കടലിലൂടെ കപ്പലിൽ കടത്തി. റോമിലെ ചുട്ടുപഴുത്ത കല്ലുപാതയിലൂടെ നടത്തി. അവന് പറഞ്ഞിട്ടില്ലാത്ത കാലാവസ്ഥയിൽ കൊണ്ടു തളച്ചു. കൃത്രിമമായ ഭഷണം നൽകി. ഭയപ്പെടുത്തി അനുസരിപ്പിച്ചു. ഒരു നരാധമനായ പുരോഹിതനെ കുമ്പിടാൻ പഠിപ്പിച്ചു. ആ ജന്തു തന്റെ അരുമയാണെന്നും ഓമനയാണെന്നും അയാൾ ലോകത്തെ ധരിപ്പിച്ചു. മനുഷ്യർ മാത്രമല്ല മൃഗവും തന്നെ ആദരിക്കുന്നെന്ന് കാണിക്കാൻ. യഥാര്‍ത്ഥത്തിൽ അങ്ങനെയല്ലെന്ന് അയാൾക്കറിയാം. അവനെ നീ ദണ്ഡിപ്പിച്ച് തുമ്പിക്കൈ ഉയർത്താൻ പഠിപ്പിച്ചതാണെന്നും അറിയാം. സത്യത്തിൽ ആനോയ്ക്കറിയില്ല പോപ്പ് ആരെന്ന്. മനുഷ്യനുണ്ടാക്കി വച്ച അധികാരശ്രേണി അതിനറിയില്ല. മനുഷ്യനെന്ന ഭീകരജീവിയെ മാത്രമേ അതിനറിയൂ. അതിനെ മാത്രമേ ഭയമുള്ളൂ. ഒരാളുടെ ദേഹത്ത് വെള്ളം തളിച്ചാൽ ശർക്കര കിട്ടുമെങ്കിൽ ശീലംകൊണ്ട് അത് ചെയ്യും; ഏത് ക്രൂരന്റെ പുറത്തും വെള്ളമൊഴിക്കും. കാലുകൾ മടക്കും. അതു നിന്റെ തല്ലിനെ പേടിച്ചാണ്. അനുസരിച്ചാൽ പിന്നാലെ ആഹാരം കിട്ടുമെന്ന പ്രതീക്ഷ……”

1962 ഫെബ്രുവരിയിൽ വത്തിക്കാൻ ഗ്രന്ഥപ്പുര നിർമ്മാണപ്രവർത്തനത്തിനിടയിൽ കണ്ടെടുത്ത അസ്ഥികഷണങ്ങൾ, പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പോപ്പായിരുന്ന ലിയോ പത്താമന്റെ പ്രിയപ്പെട്ട ഓമനയായിരുന്ന വെള്ളയാനകുട്ടിയുടെ കഥ ചരിത്രത്തിലേക്ക് രേഖപ്പെടുത്തി. പക്ഷെ ആ ആനകുട്ടിയുടെ പാപ്പാനെ ചരിത്രം മറന്നു.

‘ഹന്നോ’ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ആനകുട്ടിയുടെയും ചീരൻ എന്ന പാപ്പാന്റെയും കഥ പറയുകയാണ്, ശ്രീ. ജി. ആർ. ഇന്ദുഗോപൻ, ‘ആനോ’ എന്ന നോവലിലൂടെ. ഡി സി ബുക്സ് സുവർണവർഷത്തിലുൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.

കൊച്ചി തുറമുഖത്ത് നിന്നും പോർച്ചുഗലിലേക്ക് യാത്ര തിരിച്ച ‘കേശവൻ’ എന്ന ആനക്കുട്ടി പോർച്ചുഗൽ ഭരിച്ചിരുന്ന മാനുവൽ രാജാവിന്റെ സമ്മാനമായി ലിയോ പത്താമൻ പോപ്പിന്റെ അടുത്തെത്തപ്പെടുന്നതും, പോപ്പിന്റെ ഓമനയായും മാറുന്നതും മനോഹരമായിതന്നെ വരച്ചിടുകയാണ് കഥാകാരൻ ഈ പുസ്തകത്താളുകളിലൂടെ.

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ യൂറോപ്പിന്റെ കഥകൂടിയാണീ നോവൽ. ഒപ്പം ആ കാലഘട്ടത്തിലെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും കടന്നു വരുന്നു.

ചരിത്രമേത് ഭാവനയേതെന്ന് തിരിച്ചറിയാനാകാത്ത വിധമാണ് കഥാകൃത്ത് കഥ പറയുന്നത്.

അധികാരത്തിനോടുള്ള അമിതാസക്തിയും, അത് നേടാനും നിലനിർത്താനുമുള്ള ചതിയും കുടില ക്രൂര പാതകങ്ങളും രാജകൊട്ടാരങ്ങളിൽ മാത്രമല്ല ഒരു പക്ഷെ അതിനേക്കാളും എത്രയോ അധികമാണ്, എല്ലാം ദൈവത്തിന് സമർപ്പിച്ചവരെന്ന് വിളിച്ചോതുന്ന പുരോഹിത വർഗ്ഗത്തിനുള്ളത് എന്ന നേർക്കാഴ്ച കൂടിയാണീ നോവൽ.

അടിമവ്യവസ്ഥയുടെ വേദനിപ്പിക്കുന്ന ചിത്രം കൂടി വരച്ചിടപ്പെട്ടിട്ടുണ്ട് ഈ കൃതിയിൽ.

ഈ നോവലിൽ ചീരൻ ചോദിക്കുന്ന ഒരു ചോദ്യം നമ്മൾ നമ്മോടുതന്നെ ചോദിച്ചിരിക്കേണ്ടതാണ്. “എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ യഹൂദരെല്ലാം ഒന്നായി, ഒരു രാജ്യമുണ്ടാക്കുന്നു. ഹിന്ദുക്കൾ അവരുടെ രാജ്യമുണ്ടാക്കുന്നു. മുസ്ലീങ്ങളും ക്രിസ്ത്യാനിയുമൊക്കെ അവരവരുടെ രാജ്യമുണ്ടാക്കുന്നു. ഒപ്പം നിങ്ങളൊക്കെ നിങ്ങളുടെ വ്യാപാരം മതത്തെ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു. എന്നിട്ടും നിങ്ങൾ ഒരേ മതത്തിൽതന്നെ ചേരിതിരിഞ്ഞ് പോരാടുന്നതെന്തുകൊണ്ടാണ്? കോഴിക്കോടും കൊച്ചിയും കണ്ണൂരും വെട്ടത്തുനാടുമെല്ലാം പരസ്പരം പോരടിക്കുന്നു. ഒരേ നാട്ടിൽ, ഒരേ ഭാഷ പറഞ്ഞ് ഒരേ ദൈവങ്ങളെ ആരാധിക്കുന്നവർ. അപ്പോൾ മതമല്ല സത്യം. ദ്രവ്യമാണ്. അതിനായി നിങ്ങൾ അതതു കാലത്തെ ആവശ്യമനുസരിച്ച് ശത്രുക്കളെയും മാറ്റുന്നു. മതം മാറുന്നു. മാറ്റുന്നു. അപ്പോപ്പിന്നെ എന്നെപ്പോലുള്ള അടിമകൾ എന്തിന് നിങ്ങൾക്കുവേണ്ടി ജീവൻ കളയണം?...”

വായിച്ചുതുടങ്ങിയാൽ പിന്നെ വായിച്ചു തീരാതെ അടച്ചു വെയ്ക്കാൻ സമതിക്കാത്ത ഈ കൃതി, ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടതാണ് എന്ന് ഉറപ്പിച്ചു തന്നെ പറയാം. വീണ്ടും വീണ്ടും വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് ‘ആനോ’ യും ചേരുന്നു.

എഴുത്ത് : ബിജു പൗലോസ്

Videos (show all)

പാറമ്മൽ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച പ്രതിഭ സംഗമത്തിൽ സിറിയസ് ബാലവേദി അംഗം രാഹുൽ
പ്രതിഭ സംഗമം പാറമ്മൽ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ എവി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് വിതരണവും പ്രതിഭ...
പാറമ്മൽ ഗ്രന്ഥാലയം & വായനശാലയിലെ ജനനി വനിത വേദി ലോക വനിത ദിനത്തിൽ സംഘടിപ്പിച്ച 'പറവകളാകാം പറക്കാം' എന്ന പ്രോഗ്രാമിൽ 13 പ...
ശ്രാവണപ്പൊലിമ   പാറമ്മൽ ഗ്രന്ഥാലയത്തിലെ സിറിയസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'ശ്രാവണപ്പൊലിമ' ഓണാഘോഷ പരിപാടികൾ ഗായിക...
പുതു തലമുറയ്ക്കായ് പഴമയുടെ വേദിയൊരുക്കാം.നിങ്ങളും വരണേ ...
ജനനി വനിത വേദി - പാറമ്മൽ ലൈബ്രറി - എയ്റോബിക്സും സുംബയും. ആരോഗ്യ ക്ലാസ്
പാറമ്മൽ ഗ്രന്ഥാലയം & വായനശാലയിലെ ജനനി വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എയറോബിക്സും സുംബയും - ആരോഗ്യ ക്ലാസ് .

Telephone

Website