Bharathnews
കലാ -കായിക-സാമൂഹിക-സാംസ്കാരിക-ജിവകാരുണ്യ വാർത്തകളും ഡയറക്ടറിയും വിരൽതുമ്പിൽ.�
അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളില്‍ ഹ്യുണ്ടായിയുടെ എക്‌സെറ്ററിന് അതിവേഗതയിലാണ് ബുക്കിംഗ് ലഭിക്കുന്നത്. അഞ്ച് സീറ്റുള്ള സബ് കോംപാക്റ്റ് എസ്യുവിയായി ജൂലൈയിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. എസ്യുവിയില്‍ ലഭ്യമായ മികച്ച ഫീച്ചറുകള്‍, ആറ് എയര്‍ബാഗുകളുള്ള സുരക്ഷ, കുറഞ്ഞ വില എന്നിവയാണ് വിജയത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍. ഹ്യൂണ്ടായ് എക്‌സെറ്റര്‍ വില 6 ലക്ഷം രൂപയില്‍ തുടങ്ങി 10.15 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വരെ ഉയരുന്നു. ഈ ഹ്യുണ്ടായ് കാറിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഉള്ളത്, ഇത് 83 പിഎസ് പവറും 114 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഇതോടെ, 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. എക്‌സെറ്റര്‍ എസ്യുവിയിലെ 1.2 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ 69 പിഎസ് പവറും 95 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കില്‍, 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന്റെ മൈലേജ് 19.4 കിലോമീറ്ററാണ്. ലിറ്ററിന്. ഇതുകൂടാതെ, 1.2 ലിറ്റര്‍ പെട്രോള്‍ എഎംടി വേരിയന്റ് 19.2 കി.മീ. ലിറ്ററിന് മൈലേജ് നല്‍കാന്‍ കഴിവുണ്ട്. അതേസമയം, 1.2 ലിറ്റര്‍ പെട്രോള്‍ സിഎന്‍ജി ഒരു കിലോയ്ക്ക് 27.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 391 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് എക്സെറ്റര്‍ കാറിനുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രകമ്പനിയായി ഓഹരി വിപണിയിലെത്തിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആദ്യ ബോണ്ട് വില്‍പ്പനയുമായി എത്തുന്നു. 5,000 മുതല്‍ 10,000 കോടി രൂപ വരെയാണ് ബോണ്ട് വില്‍പ്പന വഴി ജിയോ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാന പാദത്തോടെ ബോണ്ട് പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ക്രെഡിറ്റ് റേറ്റിംഗും മറ്റ് അത്യാവശ്യ അനുമതികളും നേടി വരികയാണ്. അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയിലുള്ള ബോണ്ടുകളാകും ഇറക്കുകയെന്നാണ് സൂചന. വാഹന, ഭവന വായ്പകളടക്കം എല്ലാ സാമ്പത്തിക സേവനങ്ങളും നല്‍കുന്ന സ്ഥാപനമായി മാറാന്‍ ലക്ഷ്യമിട്ടാണ് ജിയോ ഫിനാന്‍ഷ്യലിനെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയത്. ബജാജ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടാണ് ജിയോയുടെ മത്സരം. ഈ മാസമാദ്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 വര്‍ഷകാലാവധിയുള്ള ബോണ്ടുകളിലൂടെ 20,000 കോടി രൂപ സമാഹരിച്ചിരുന്നു. ഒരു ധനകാര്യ ഇതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ബോണ്ട് വില്‍പ്പനയായിരുന്നുവിത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 101 ശതമാനം വര്‍ധനയോടെ 688 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തവരുമാനം ഇക്കാലയളവില്‍ 608 കോടിരൂപയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടില്ല. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്. ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചില്ല. പരുക്കേറ്റു ലോകകപ്പില്‍ നിന്ന് പുറത്തായ അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. പരമ്പരയിലെ രണ്ടാമത്തെ മത്സരം നവംബര്‍ 26 ഞായറാഴ്ച തിരുവനന്തപുരത്താണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ താരങ്ങളെ ഡ്രസിംഗ് റൂമിലെത്തിയാണ് മോദി ആശ്വസിപ്പിച്ചത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മ അനും ആരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും സമ്മര്‍ദ്ദവുംമൂലം ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള പ്രാദേശിക ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസില്‍. സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. മെട്രോ പദ്ധതിയുടെ ജോലികള്‍ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡിലാണ് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയില്‍ തീപിടുത്തം. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിലെ നാല്‍പതോളം ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി തീയണച്ചു.
വിശാഖപട്ടണം തുറമുഖത്തെ തീപിടിത്തത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള വഴക്കാണെന്നു സംശയം. തീപിടുത്തത്തില്‍ 25 ബോട്ടുകള്‍ കത്തി നശിച്ചു. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പ്രശസ്തി നേടിയ ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള വൈരാഗ്യമാണ് ഹാര്‍ബറിലെ വന്‍ തീപിടിത്തത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാംഗ്പോപ്പി ജില്ലയിലെ കൊബ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. മെയ്തെയ് വിഭാഗക്കാരാണു കൊലപ്പെടുത്തിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.
തെലങ്കാനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ മോയിനാബാദില്‍ നിര്‍മ്മാണത്തിലുള്ള സ്റ്റേഡിയത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നത്.
അഴിമതിക്കേസില്‍ എഐഎംഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വഴങ്ങിയത്.
ചുങ്കത്തറയില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. വണ്ടൂര്‍ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നില്‍ക്കവേയാണ് മര്‍ദ്ദിച്ചത്. മുഹമ്മദ് ബഷീര്‍, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റു ചെയ്തത്.
പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴിപറമ്പില്‍ സിപി മോനിഷ് ജീവനൊടുക്കി. 29 വയസായിരുന്നു.
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹറിനില്‍ മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ കുട്ടനല്ലൂര്‍ പെരിഞ്ചേരിക്കാരന്‍ വീട്ടില്‍ ഔസേപ്പ് ഡേവിസ് (58) ആണ് മരിച്ചത്.
വിവാഹ സല്‍ക്കാരത്തിലെ ഗാനമേളക്കിടെ നൃത്തം ചെയ്തതിനെച്ചൊല്ലി വരന്റയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാര്‍ക്കും അടികിട്ടി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരമാണ് അടി സല്‍ക്കാരമായത്.
കായംകുളം താലൂക്ക് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍നിന്നും ഷവായി കഴിച്ച 20 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.
കട്ടപ്പനയില്‍ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ പൊലീസ് സംഘം. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ പരിക്കേറ്റ ജൂബിന്‍ ബിജു(21), അഖില്‍ ആന്റണി (23) എന്നിവരോട് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്കു പോകൂവെന്നു പറഞ്ഞു സ്ഥലംവിടുകയായിരുന്നു.
നെടുമ്പാശേരിയില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍. ബഹറിനില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്. 3.285 കിലോ സ്വര്‍ണമിശ്രിതം മൂന്നു പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കേരള ഫിഷറീസ് സര്‍വകലാശാലയുടെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച പ്രതിയെ കണ്ടെത്താനായില്ല. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനൊരുങ്ങുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഐസിയു പീഡന പരാതിയില്‍നിന്നു പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം നല്‍കി. നെയ്യാറ്റിന്‍കര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് പ്രതി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെയാണ് സംഭവം.
രണ്ടാഴ്ച മുമ്പു മരിച്ച അരീക്കോട് സ്വദേശി തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഈ മാസം നാലിനാണ തോമസ് മരിച്ചത്. മര്‍ദ്ദനമേറ്റാണ് മരണമെന്നു മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അരീക്കോട് പൊലീസിന്റെ നടപടി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എം. ഹസ്സനുമുള്‍പ്പെടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെകുറിച്ച് അറിയാമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നഹാസ് ഒളിവിലാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തെന്നും മൊഴിയില്‍ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.
പ്രത്യേകം ശ്രദ്ധിക്കുക
പത്തനംതിട്ട ജില്ലയുടെ കലാ- കായിക-സാംസ്കാരിക-സാമൂഹിക -ടൂറിസം-വിദ്യാഭ്യാസ- രാഷ്ട്രീയ രംഗങ്ങളിലെ ഡയറക്റ്ററിയും പ്രധാനപ്പെട്ട വാര്‍ത്തകളും ആയി - https://www.hellopta.com .ഇവിടെ പോസ്റ്റു ചെയ്യുന്ന വാര്‍ത്തകളുടെയും മറ്റും അഭിപ്രായങ്ങൾ hellopta യുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ് .